ന്യൂദല്‍ഹി: ഇന്ത്യയിലെ 14,500 സ്കൂളുകൾ നവീകരിക്കുന്ന പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം ശ്രീ പദ്ധതിയോട് രാഷ്‌ട്രീയം പറഞ്ഞ് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ബംഗാളും തമിഴ്നാടും. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി കേന്ദ്രത്തിനെതിരെ ബഹളം വെയ്‌ക്കുന്നത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞേക്കും എന്ന ദുഷ്ടലാക്കാണ് മമത ബാനര്‍ജിയ്‌ക്കും എം.കെ. സ്റ്റാലിനും ഉള്ളത്.
എന്തായാലും കേരളം 90 ശതമാനവും ഈ പദ്ധതിയോട് ചേരുമെന്ന് തന്നെയാണ് എം.വി. ഗോവിന്ദന്‍, വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ അനുകൂലപ്രതികരണം കാണിച്ച് തരുന്നത്. വിദ്യാഭ്യാസത്തിന് വേണ്ടി ലഭിക്കുന്ന ഫണ്ട് വാങ്ങണം എന്നാല്‍ രാഷ്‌ട്രീയത്തെ എതിര്‍ക്കണം എന്ന ഒരു നയവും ഡിവൈഎഫ് ഐ പോലുള്ള സംഘടനകള്‍ പറയുന്നു. പദ്ധതിയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ കേരളത്തിന് ഈ പദ്ധതിയുടെ ഭാഗമായി 5000 കോടി രൂപ ലഭിയ്‌ക്കൂ. അതല്ലാതെ പണം വാങ്ങി പദ്ധതി നടപ്പാക്കാതിരിക്കാന്‍ കേന്ദ്രം സമ്മതിക്കില്ല.
ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണിപ്പോള്‍. പിഎം ശ്രീ ഡാഷ് ബോർഡിലെ കണക്ക് പ്രകാരം കേരളത്തിൽ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (ആകെ 47 സ്കൂളുകൾ) തമിഴ്നാട്ടിൽ 36 കേന്ദ്രീയ വിദ്യാലയങ്ങളും പശ്ചിമ ബംഗാളിൽ 46 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (60 സ്കൂളുകൾ) പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണ്.
ത്രിഭാഷാ നയമടക്കം പുതിയ വിദ്യാഭ്യാസ നയത്തോടുള്ള വിയോജിപ്പാണ് തമിഴ്നാട് വിട്ടുനിൽക്കുന്നത്. ഇത് വഴി ഹിന്ദി വിരുദ്ധ നിലപാടെടുത്ത് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണവര്‍ഗ്ഗപാര്‍ട്ടിയായ ഡിഎംകെ.
തമിഴ്നാട് പിഎം ശ്രീ പദ്ധതി നടപ്പാക്കാതിരിക്കാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരിക്കുകയാണ്.
ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലെന്ന കർശന നിലപാടിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 6 തവണ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിട്ടും കേന്ദ്രമന്ത്രിമാരടക്കം സംസ്ഥാനത്തെത്തി ആവശ്യപ്പെട്ടിട്ടും മമത കുലുങ്ങിയിട്ടില്ല.
















