തിരുവനന്തപുരം: കേരളത്തിലെ ഒരു സ്കൂളില്‍ ഹിജാബ് വിവാദമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിജാബിന്റെ ഈറ്റില്ലമായ ഇറാനില്‍ അവിടുത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകളുടെ ഹിബാജ് ധരിയ്‌ക്കാത്ത ഫോട്ടോ പുറത്ത്. അലി ഷംഖാനിയുടെ മകളുടെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്.
വീഡിയോയിൽ ഷംഖാനിയുടെ മകൾ തോള്‍ പോലും കാണിച്ചാണ് വെളുത്ത ഗൗണില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാശ്ചാത്യരീതിയിലാണ് വസ്ത്ര ധാരണം. വധുവടക്കമുള്ളവർ ശിരോവസ്ത്രമില്ലാതെയാണ് കാണപ്പെടുന്നത്. കേരളത്തിലെ സ്കൂളില്‍പോലും സാധാരണക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുമ്പോൾ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഇറാനില്‍ അലി ഖമനേയിയുടെ പ്രധാന ഉപദേഷ്ടാവിന്റെ മകള്‍ ഹിജാബ് ധരിയ്‌ക്കാതെ വിവാഹ വേദിയില്‍ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണവുമായി എത്തുന്നു.
ഖമനേയിയുടെ ഉപദേഷ്ഠാവായ അലി ഷംഖാനി തന്നെ മകളുടെ കൈപിടിച്ച് ഹാളിലേക്ക് നയിക്കുന്നത് കാണാം. പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകളുടെ രീതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ. ഇറാനില്‍ പോലും പാശ്ചാത്യ സംസ്കാരത്തെ ഒഴിവാക്കണമെന്നും ഇസ്ലാമിക ആചാരങ്ങൾ പിന്തുടരണമെന്നും ആഹ്വാനം ചെയ്യപ്പെടുന്ന കാലത്താണ് പുതുതലമുറ ആധുനിക വസ്ത്രധാരണത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണ പൗരന്മാർക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഭരണകൂടം അനുവദിക്കുന്നില്ലെന്ന് നിരവധി പൗരന്മാർ വിമർശിച്ചിട്ടുണ്ട്.
















