ബെംഗളൂരു: കാന്താര എന്ന സിനിമ സംഘിപ്പടമാണെന്ന് മാധ്യമം ദിനപത്രവും മീഡിയവണ്ണും. പക്ഷെ അങ്ങിനെ ഒരു അജണ്ടയോ പ്രത്യയശാസ്ത്രമോ കാന്താരയില്‍ ഇല്ലെന്നും ഭാരതീയതയും വിശ്വാസവും ഉണ്ടെന്നും ഋഷഭ് ഷെട്ടി.
തെയ്യവും കോലവും പ്രാര്‍ത്ഥനയും പൂജയും ഹിന്ദുരാജാക്കന്മാരെയും കാണിക്കുന്നതുകൊണ്ടാകാം…ഇതിനെ സംഘിപ്പടമെന്ന് കൊട്ടിഘോഷിക്കുകയാണ് മാധ്യമവും മീഡിയവണ്ണും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. “എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്. ഞാനും അങ്ങിനെ തന്നെ. ഞങ്ങള്‍ കുടുംബപരമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിംഗ് സമയത്ത് പൂജചെയ്യാറുണ്ട്. ക്യാമറയെ വണങ്ങിയാണ് ഷൂട്ടിംഗ് ആരംഭിക്കുക. “- ഋഷഭ് ഷെട്ടി എല്ലാം തുറന്നുപറയുന്നു.
“നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതികളെക്കുറിച്ചും ആളുകളോട് കഥ പറയേണ്ടതുണ്ട്. ഇതെല്ലാം ചേര്‍ത്താണ് സിനിമയുടെ കഥ എഴുതിയത്. അല്ലാതെ പ്രത്യേക അജണ്ടയോ പ്രത്യയശാസ്ത്രമോ ഇല്ല. “-ഋഷഭ് ഷെട്ടി പറയുന്നു.
ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ കന്നഡ സിനിമയിലെ എല്ലാ പ്രധാന ബോക്‌സ് ഓഫിസ് റെക്കോഡുകളും തകർക്കുകയാണ്. ദസറ അവധിക്കാലത്ത് 2025 ഒക്ടോബർ 2 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ വൻ കളക്ഷൻ നേടി. സകല റെക്കോഡുകളും മറികടന്ന് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ 18 ദിവസങ്ങള്‍ പിന്നിട്ടു.
ആഗോളതലത്തിൽ, ചിത്രം 700 കോടി രൂപയുടെ ഗ്രോസ് മാർക്ക് മറികടന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. ഇന്ത്യയിലുടനീളം ഏകദേശം 524.15 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഛാവയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന 2025 ലെ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി കാന്താര മാറി. കാന്താര ചാപ്റ്റർ 1 ആദ്യ ദിവസം തന്നെ 61.85 കോടി രൂപ നേടി മികച്ച പ്രതികരണം കാഴ്‌ചവച്ചു.
ആദ്യ വാരാന്ത്യത്തിൽ ചിത്രത്തിന്റെ വിജയ കുതിപ്പ് തുടർന്നു. ഞായറാഴ്‌ച കളക്ഷൻ 63 കോടി രൂപയിലെത്തി. ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ, ചിത്രം എല്ലാ ഭാഷകളിലുമായി 337.4 കോടി രൂപ നേടി.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും അപ്രതീക്ഷിത വിജയ നേട്ടം കൈവരിച്ചു. ഇത് വരെ 160.5 കോടി രൂപയുടെ ബോക്‌സ് ഒഫിസ് വരുമാനവും 170-175 കോടി രൂപയുടെ ലൈഫ് ടൈം കളക്ഷനും നേടി.
സിനിമയുടെ കന്നഡ പതിപ്പ് കർണാടകയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ചിത്രം 200 കോടി രൂപ കടന്ന് പുതിയൊരു ബോക്‌സ് ഒഫിസ് റെക്കോഡ് സ്ഥാപിച്ചു. തെലുങ്കിലും മികച്ച കളക്ഷനാണ്. കേരളത്തിൽ നിന്ന് ചിത്രം 55 കോടി നേടിയിട്ടുണ്ട്.
















