പാട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പാർട്ടി (എഎപി) പുറത്തിറക്കി. ഈ പട്ടികയിൽ 12 പുതിയ സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുന്നുണ്ട്. ബീഹാറിലെ 243 സീറ്റുകളിലും മത്സരിക്കാനുള്ള ആഗ്രഹം പാർട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നാലാമത്തെ പട്ടിക പുറത്തിറക്കിയതോടെ ആം ആദ്മി പാർട്ടി ഇപ്പോൾ ആകെ 99 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുമ്പ് പാർട്ടി ആദ്യ പട്ടികയിൽ 11 സ്ഥാനാർത്ഥികളെയും രണ്ടാമത്തെ പട്ടികയിൽ 48 പേരെയും മൂന്നാമത്തെ പട്ടികയിൽ 28 പേരെയും പ്രഖ്യാപിച്ചിരുന്നു.
ദൽഹിയുടെയും പഞ്ചാബിന്റെയും “കെജ്‌രിവാൾ മോഡൽ” ബിഹാറിൽ നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ. കുടിയേറ്റം, തൊഴിലില്ലായ്‌മ, പണപ്പെരുപ്പം തുടങ്ങിയ ബിഹാറിലെ പ്രധാന വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ഉന്നയിക്കും.
















