ആറ്റിങ്ങല്‍: നാടാകെ അമീബിക് മസ്തിഷ്ക ജ്വരം പടരുകയും , രോഗികളില്‍ പകുതിയോളം കേസുകള്‍ തലസ്ഥാന ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ നടപടിയില്ല. മൂന്ന് ഏക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രക്കുളം ഒടുവില്‍ നവീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ട്. കുളം ശുചീകരിക്കാതെ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞുള്ള ബോര്‍ഡ് വച്ച് തലയൂരി ആറ്റിങ്ങല്‍ നഗരസഭ.
തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നിര്‍മ്മിച്ചതും ജില്ലയിലെ വലിപ്പമേറിയ ക്ഷേത്രക്കുളങ്ങളിലൊന്നുമാണ് അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രക്കുളം. അഞ്ചിടങ്ങളില്‍ കുളത്തിലിറങ്ങാന്‍ പടിക്കെട്ടുകളും ഒരിടത്ത് പടിപ്പുരയുമുണ്ട്. കാര്‍ഷിക മേഖലയിലെ ജീവനാടിയാണീ ക്ഷേത്രക്കുളം. കുളത്തിലേക്ക് അധികമായി എത്തുന്ന വെള്ളം കുളത്തിന്റെ പടിഞ്ഞാറുവശത്തെ തൂമ്പ് വഴി കരിച്ചിയില്‍ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് നിലവിലെ പതിവ്. മാസങ്ങളായി വെള്ളം ഒഴുക്കിക്കളയാന്‍ വെള്ളം ഇല്ല.
വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തിരുന്നെങ്കിലും ഇപ്പോള്‍ അതും മുടങ്ങി. കുളത്തില്‍ കെട്ടിക്കിടക്കുന്ന ജലം മലിനമെന്ന നിഗമനത്തിലാണ് പരിശീലനം നിര്‍ത്തിയത്. 1992ലാണ് അവസാനമായി കുളം നവീകരിച്ചത്. 33 വര്‍ഷം കഴിഞ്ഞിട്ടും കുളം ശുചീകരിക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം മൈനര്‍ ഇറിഗേഷന് കൈമാറിയതായി മറുപടി വന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.
കുളം വൃത്തിയാക്കുന്നതിന് പകരം മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗര സഭ ഉത്തരവാദിത്വത്തില്‍ നിന്നും കയ്യൊഴിഞ്ഞു. ഇതില്‍ ഭക്തജനങ്ങളും നാട്ടുകാരും പ്രതിഷേധത്തിലാണ്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം ആരോഗ്യകരമല്ലെന്ന വിലയിരുത്തിയാണ് ജലം ഉപയോഗിക്കുന്നത് പൂര്‍ണ്ണമായം തടഞ്ഞു കൊണ്ട് ആറ്റിങ്ങല്‍ നഗരസഭ ആരോഗ്യ വിഭാഗം ക്ഷേത്രക്കുളത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡ് സ്ഥാപിക്കുകയല്ല കുളം വൃത്തിയാക്കുകയാണ് വേണ്ടതെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു.
















