കൊൽക്കത്ത : സഹപാഠി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തുടർന്ന് മറ്റുള്ളവർ തന്നെ ആക്രമിക്കുന്നതിന് മുമ്പ് അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും പോലീസിന് മൊഴി നൽകി ദുർഗാപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ എംബിബിഎസ് വിദ്യാർത്ഥിനി. ദേശീയ മാധ്യമ റിപ്പോർട്ട് പ്രകാരം 23 കാരിയായ പെൺകുട്ടി പരാതിയിൽ പറയുന്നതനുസരിച്ച് സഹപാഠിയായ വസീഫ് അലി താൻ അക്രമികളെ നേരിടാൻ ശ്രമിക്കുന്നതിനിടെ തന്നെ കടന്ന് പിടിക്കുകയും തുടർന്ന് രക്ഷപ്പെട്ടുവെന്നുമാണ്.
ഇതിനു പുറമെ ആറ് പ്രതികളിൽ രണ്ട് പേരായ എസ്‌കെ റിയാസുദ്ദീൻ, എസ്‌കെ സഫിഖ് എന്നിവർ ഒക്ടോബർ 10 ന് നടന്ന കുറ്റകൃത്യത്തിൽ തങ്ങളുടെ പങ്ക് സമ്മതിക്കാൻ അനുമതി തേടി പ്രാദേശിക കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി ഈ അപേക്ഷ സ്വീകരിച്ചാൽ വിചാരണ സമയത്ത് ഇരുവരെയും മാപ്പുസാക്ഷികളായി കണക്കാക്കാമെന്ന് പോലീസ് പറഞ്ഞു.
അലിക്കൊപ്പം അത്താഴത്തിന് കാമ്പസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് ആരോപണം. പ്രതികളായ റിയാസുദ്ദീൻ, സഫിഖ്, നസിറുദ്ദീൻ എസ്‌കെ, അപു ബൗരി, ഫിർദൗസ് എസ്‌കെ, അലി എന്നിവർ കസ്റ്റഡിയിലാണ്. മെഡിക്കൽ കോളേജിലെ മുൻ ഗാർഡ് റിയാസുദ്ദീനെയും ഫാക്ടറി തൊഴിലാളിയായ സഫീഖിനെയും കുറ്റസമ്മതം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 21 ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.
പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ വിശദമായ മൊഴിയിൽ മറ്റ് രണ്ട് പേർ നോക്കിനിൽക്കെ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. പിന്നീട് റിയാസുദ്ദീനും സഫീഖും എത്തി, സഹായിക്കുന്നതിനുപകരം, അക്രമികളെ തിരികെ വിളിച്ച് വിദ്യാർത്ഥിനിയിൽ നിന്ന് 3,000 രൂപ ആവശ്യപ്പെട്ടു. അവർ 200 രൂപയും ഫോണും എടുത്തുവെന്നും പരാതിയിൽ പറയുന്നു.
അതേ സമയം ഒരു തിരിച്ചറിയൽ പരേഡ് വേഗത്തിൽ നടത്തണമെന്ന് അപ്പീൽ നൽകിയിട്ടുണ്ട് എന്ന് അതിജീവിതയെ പ്രതിനിധീകരിച്ച അഭിഭാഷക പാർത്ഥ ഘോഷ് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പരമാവധി ശിക്ഷ 20 വർഷം തടവും, പണം തട്ടിയെടുക്കുന്നതിന് ഏഴ് വർഷം തടവും ലഭിക്കും.
















