ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന 17 ചാക്ക് മഞ്ജാടിക്കുരു 2019 ഡിസംബർ 28 മുതൽ രേഖകളില്ലാതെ നഷ്ടപ്പെട്ടതായി 2019–20 വർഷത്തെ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചാക്കുകൾ ലേലം ചെയ്യാൻ തീരുമാനിച്ച്, ലേലക്കാരനെ ഉറപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ചാക്കുകൾ ഏറ്റുവാങ്ങാനായി വന്നില്ല. അതിനാൽ ചാക്കുകൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിൽ തുടർന്നും സൂക്ഷിച്ചു.
തുടർന്ന് 2019 ഡിസംബർ 28-ന് ഉച്ചയ്‌ക്ക് 12.38ന് സിസിടിവി ദൃശ്യങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ദേവസ്വം ട്രാക്ടറിൽ ഇവ കയറ്റി മാറ്റുന്നത് വ്യക്തമായി. 2020 ജനുവരി 3-ന് ക്ഷേത്രത്തിലെ അസിസ്റ്റന്റ് മാനേജർ (ലക്ഷേത്രം) സമർപ്പിച്ച റിപ്പോർട്ടിൽ, ചാക്കുകൾ ക്ഷേത്രത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ഹെച്ച്.ടി.യുടെ നിർദ്ദേശപ്രകാരം “സൗകര്യാർത്ഥം ഗോഡൗണിലേക്ക് മാറ്റിയതാണ്” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തുടർന്ന് ഈ മഞ്ജാടിക്കുരു ചാക്കുകൾ എവിടെയായി, അവ പിന്നീട് ലേലത്തിലേക്ക് ഉൾപ്പെടുത്തിയോയെന്ന് സംബന്ധിച്ച് വ്യക്തമായ രേഖകളൊന്നും ഫയലിൽ ലഭ്യമല്ല. ഈ സംഭവം 2020 ലെ ഗുരുവായൂർ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിൽ (2019–20 സാമ്പത്തിക വർഷം) ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
ഓഡിറ്റ് വിഭാഗം 2022 ഏപ്രിൽ 19-ന് (No. 1/19.4.22) ദേവസ്വം മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലഭിച്ച മറുപടി വ്യക്തതയില്ലാത്തതും ഉത്തരവാദിത്തം നിശ്ചയിക്കാത്തതുമായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
















