മുംബൈ: റയിൽവേയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പങ്കിടുന്ന സോഷ്യൽ മീഡിയ ഹാൻഡിലിനെതിരെ കർശന നടപടിയെടുക്കാൻ റയിൽവേ തീരുമാനിച്ചു. ഈ ഉത്സവ സീസണിൽ, ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പഴയതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വീഡിയോകൾ പ്രചരിക്കുന്നത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
”ഇത്തരത്തിലുള്ള 20-ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, എഫ്ഐആർ ഫയൽ ചെയ്യുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അത്തരം സാമൂഹിക വിരുദ്ധരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ പൂർണ്ണസമയം സോഷ്യൽ മീഡിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെൻട്രൽ റയിൽവേ ചീഫ് വക്താവ് സ്വപ്നിൽ നില പറഞ്ഞു.
സ്റ്റേഷനുകളിലെ ജനക്കൂട്ടത്തിന്റെയോ മറ്റ് സംഭവങ്ങളുടെയോ വീഡിയോകൾ വസ്തുതകൾ പരിശോധിക്കാതെ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് റയിൽവേ എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു.
”ആധികാരിക വിവരങ്ങൾക്ക് യാത്രക്കാരോട് ഔദ്യോഗിക റയിൽവേ അറിയിപ്പുകളും റയിൽവേ മന്ത്രാലയത്തിന്റെ (എക്്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ @RailMinIndia) പരിശോധിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകളും മാത്രം ആശ്രയിക്കാൻ അഭ്യർത്ഥിക്കുന്നു,” നില കൂട്ടിച്ചേർത്തു.
















