വി. മധു
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 1985 വിജയദശമി നാളിലാണ് പഴശ്ശി ബാലമന്ദിരത്തിന്റെ തുടക്കം. 1978 ല്‍ മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ വിശ്വനാഥ പൈ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തിരുന്നു. പാലക്കാട് വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പലായിരുന്ന സുമംഗലാദേവിയുടെ ഭര്‍ത്താവിന്റെ സഹോദരനായിരുന്നു അദ്ദേഹം. സുമംഗലാദേവിയുടെ പേരില്‍ മാനന്തവാടിയില്‍ വാങ്ങിയ ആറ് ഏക്കര്‍ 84 സെന്റ് സ്ഥലത്താണ് ബാലമന്ദിരത്തിന് തുടക്കമായത്. പലരും സ്ഥലത്തിന് നോട്ടമിട്ടെങ്കിലും വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറിയായിരുന്ന ഇരവി നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം സുമംഗലാദേവിയും കുടുംബവും നാമമാത്ര പ്രകാരമുള്ള വിലയ്‌ക്ക് സ്ഥലം വിശ്വഹിന്ദു പരിഷത്തിന് കൈമാറുകയായിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്‍. ബാലചന്ദ്രന്‍ സ്ഥലത്തിന്റെ മേല്‍നോട്ടക്കാരനായി ചുമതലയേറ്റെടുത്തതോടെയാണ് ബാലമന്ദിരത്തെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകുന്നത്. ആര്‍എസ്എസ് മാനന്തവാടി താലൂക്ക് കാര്യവാഹായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് ബാലചന്ദ്രന്‍. രണ്ട് കുട്ടികളായിരുന്നു ബാലമന്ദിരത്തിലെ ആദ്യ അതിഥികള്‍. അനില്‍കുമാറും പവിത്രനും. പ്രവര്‍ത്തനം വിപുലമാക്കുന്നതിന് ആലോചനകള്‍ നടന്നു. കുമ്മനം രാജശേഖരന്റെയും വിശ്വഹിന്ദു പരിഷത്ത് ഓര്‍ഗനൈസിങ് സെക്രട്ടറി കാശി വിശ്വനാഥന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ആദ്യ യോഗം ചേര്‍ന്നു.
1985 ആഗസ്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. കെ. ജി. മാധവന്‍ നായര്‍, കെ.സി. ബാലന്‍, നാരായണന്‍ നമ്പ്യാര്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രൊഫ. സഹസ്രനാമന്‍, എന്‍. ബാലചന്ദ്രന്‍, ബാലന്‍ തോണിച്ചാലില്‍, ജയഭദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു ആ യോഗത്തിലുണ്ടായിരുന്നവര്‍. ആ യോഗത്തിന്റെ തീരുമാനപ്രകാരമാണ് 1985 ല്‍ വിജയദശമി നാളില്‍ ബാലമന്ദിരത്തിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചത്.
ബാലമന്ദിരത്തില്‍ കുട്ടികള്‍ കൂടി വന്നു. പരിമിതമായ സൗകര്യങ്ങള്‍. ആവശ്യമനുസരിച്ച് ചെലവഴിക്കാന്‍ പണമില്ല. ചിലപ്പോള്‍ അത്യാവശ്യത്തിന് പോലും. വീടുകളില്‍ നിന്ന് ലഭിക്കുന്ന അരിയും പച്ചക്കറിയും ഉപയോഗിച്ചായിരുന്നു കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. ബാലചന്ദ്രനും സഹപ്രവര്‍ത്തകരും ധനശേഖരണത്തിനായി പലരേയും നേരിട്ട് കാണും. അവര്‍ നല്‍കുന്ന സാമ്പത്തിക സഹായമായിരുന്നു തെല്ലെങ്കിലും ആശ്വാസമായത്. അതിനിടയിലാണ് കേസരി വാരികയില്‍ പരസ്യം നല്‍കിയാലോ എന്ന ചിന്ത വരുന്നത്. പിറന്നാളിനും ശ്രാദ്ധത്തിനും വിവാഹവാര്‍ഷികത്തിനും മറ്റ് വിശേഷാവസരങ്ങളിലും ബാലസദനത്തിലെ കുട്ടികള്‍ക്ക് ചെലവില്‍ നിന്ന് ഒരു ഭാഗം മാറ്റിവയ്‌ക്കണമെന്ന ആവശ്യത്തിന് നല്ല പിന്തുണ കിട്ടി. ദിവസച്ചെലവിനുള്ള പണം മണിയോര്‍ഡറായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ചിലപ്പോള്‍ സംസ്ഥാനത്തിന് പുറത്തുനിന്നും ബാലമന്ദിരത്തിലേക്ക് എത്തിത്തുടങ്ങി. നിത്യനിദാനത്തിന് വകയില്ലാതിരുന്ന ബാലമന്ദിരം പി
ടിച്ചുനിന്നത് അങ്ങനെയാണ്.
മാതൃ സ്‌നേഹത്തിന്റെ ലളിത സ്പര്‍ശം
1986 ല്‍ താനൂര്‍ സ്വദേശിനിയായ ലളിതാംബിക സ്ഥാപനത്തിലെത്തി. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമായിരുന്നില്ല കുട്ടികള്‍ക്ക് അമ്മയുടെ സ്നേഹം ലഭിക്കാനും അവരുടെ സാന്നിദ്ധ്യം കാരണമായി. ചുരുങ്ങിയ കാലത്തേക്കായിരുന്നു അവരുടെ വരവ്. അങ്കണവാടി ജോലി കിട്ടിയപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ബാലമന്ദിരത്തിലെ കുട്ടികള്‍ക്ക് അത് സഹിക്കാനാവുമായിരുന്നില്ല. പലരും അമ്മ വന്നാലേ ഭക്ഷണം കഴിക്കൂവെന്ന് നിര്‍ബന്ധം പിടിച്ചു. ഇതറിഞ്ഞ ലളിതാംബിക ബാലമന്ദിരത്തില്‍ തിരിച്ചെത്തി. ലഭിച്ച ജോലിയേക്കാളും കൈവന്ന വരുമാനത്തേക്കാളും അവര്‍ക്ക് കുട്ടികളോട് അത്രയധികം അടുപ്പമുണ്ടായിരുന്നു. 32 വര്‍ഷം ബാലമന്ദിരത്തിന്റെ അമ്മത്തണലായി ലളിതാംബിക ഉണ്ടായിരുന്നു. 2018 ഒക്ടോബര്‍ 19 ന് വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ അവര്‍ മരണമടഞ്ഞപ്പോള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപേരെത്തി. ബാലമന്ദിരത്തിന്റെ ഭാഗമായും പിന്നീട് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് ഉയരുകയും ചെയ്ത ആ അമ്മയുടെ കുട്ടികളായിരുന്നു അവരില്‍ പലരും. ലളിതാംബികയുടെ വിയോഗത്തിന് ശേഷം അവരില്‍ പലരും തിരുനെല്ലിയിലെത്തി അവര്‍ക്ക് വാര്‍ഷിക ശ്രാദ്ധം ഊട്ടുന്നു. ഭര്‍ത്താവും മക്കളുമില്ലാത്ത ലളിതാംബിക മാതൃത്വത്തിന്റെ മഹനീയ മാതൃകയായത് ബാലമന്ദിരത്തിലെ ജീവിതത്തിലൂടെയാണ്.
പ്രത്യാശയുടെ പ്രകാശ ഗോപുരം
ബാലമന്ദിരം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറി. ആര്‍എസ്എസ് കേരള പ്രാന്ത പ്രചാരകനായിരുന്ന എസ്. സേതുമാധവന്റെ നിര്‍ദ്ദേശ പ്രകാരം വിദേശത്തുള്ള സ്വയംസേവകര്‍ സമാഹരിച്ച 30,000 രൂപ ബാലമന്ദിരത്തിന് ലഭിച്ചു. ആ തുക കൊണ്ട് ബാല മന്ദിരത്തിന്റെ പുതിയ കെട്ടിത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1997 മാര്‍ച്ച് 31ന് കെട്ടിടത്തിന്റെ ആദ്യ നിലയുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തിന് വരേണ്ടിയിരുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ അശോക് സിംഗാള്‍ ആയിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങിന് വരാനുള്ള ഒരുക്കത്തിനിടയില്‍ രോഗബാധിതനായതിനാല്‍ അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. പല പ്രമുഖരും ബാലമന്ദിരത്തിന്റെ ആതിഥ്യം സ്വീകരിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ എ.ബി. വാജ്‌പേയ് ബാലമന്ദിരത്തിലെത്തി. 1987 ല്‍ ആദിവാസി സംഘത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തിയപ്പോഴായിരുന്നു ആ സന്ദര്‍ശനം. ബാലമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം കയ്യിലുണ്ടായിരുന്ന 750 രൂപ സംഭാവന നല്‍കിയാണ് തിരിച്ചുപോയത്.
അതേ വര്‍ഷം തന്നെ മറ്റൊരത്ഭുതവും ഉണ്ടായി. മാതാ അമൃതാനന്ദമയി ദേവിയുടെ സന്ദര്‍ശനം. തലശ്ശേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് പോകുന്ന വഴിയിലാണ് യാദൃച്ഛികമായി അമ്മയുടെ വരവ്. അമ്മയും വിദേശികളടക്കമുള്ള ശിഷ്യഗണങ്ങളും മറ്റു സ്വാമിമാരുടെയും വരവ് പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികളെ അനുഗ്രഹിച്ച് ചെറിയ ഗോശാലയും സന്ദര്‍ശിച്ചാണ് അമ്മ അന്ന് മടങ്ങിയത്. തിരിച്ചു പോകുമ്പോള്‍ കുട്ടികള്‍ക്ക് മധുരം വാങ്ങിക്കാന്‍ നൂറ് രൂപയും നല്‍കി. അത് മുഴുവന്‍ ചെലവാക്കരുതെന്ന നിര്‍ദ്ദേശവും അമ്മ നല്‍കി. അമ്മ നല്‍കിയ പ്രസാദം ആശ്രമത്തില്‍ ഇന്നും സൂക്ഷിക്കുന്നു; അക്ഷയപാത്രം പോലെ. അമ്മയുടെ അനുഗ്രഹം ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗതിവേഗം നല്‍കി. 2001 ജൂണ്‍ മാസം ബാലമന്ദിരത്തോട് ചേര്‍ന്ന് വീരപഴശ്ശി വിദ്യാമന്ദിരം എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു. അതിന്റെ ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെ ക്ഷണിച്ചെങ്കിലും ആരോഗ്യ പ്രശ്നം കാരണം എത്താന്‍ സാധിച്ചില്ല. പകരം ഒ. രാജഗോപാലിനെ ചുമതലപ്പെടുത്തുകയായിരുന്നു.
എം.ജി.എസ്. നാരായണനടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ വിജയകൃഷ്ണന്‍ അക്കാലത്ത് നല്‍കിയ ഒരു ലക്ഷം രൂപ വിദ്യാലയത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. സ്വാമി സത്യാനന്ദ സരസ്വതി, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ സൂരജ് ബാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബാലമന്ദിരത്തിന്റെ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. സംഘത്തിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും കേരളത്തിലെ ഒട്ടുമിക്ക സാരഥികളും ബാലമന്ദിരത്തിന് മാര്‍ഗദര്‍ശനം നല്‍കാനെത്തിയിട്ടുണ്ട്.
1992-ല്‍ ബാലമന്ദിരം നടത്തിപ്പിനുള്ള സര്‍ക്കാരിന്റെ അംഗീകാരം നേടിയതും വളര്‍ച്ചയുടെ ഒരു പടവായി. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരവും ബാലമന്ദിരത്തിന് ലഭിച്ചു. ഒരു ചെറിയ തുടക്കത്തില്‍ നിന്ന് വളര്‍ന്ന് വലുതായി സമൂഹത്തിന് തണല്‍ വിരിക്കുന്ന പ്രസ്ഥാനമായും പഴശ്ശി ബാലമന്ദിരം മാറി. കേരളത്തില്‍ പിന്നീട് ആരംഭിച്ച ബാല -ബാലികാ മന്ദിരങ്ങള്‍ക്കെല്ലാം മാര്‍ഗ ദര്‍ശനം നല്‍കാനും പ്രവര്‍ത്തന ശൈലികള്‍ പഠിപ്പിക്കാനും പഴശ്ശി ബാലമന്ദിരത്തിന് കഴിഞ്ഞു. ജീവിതത്തെ ചിട്ടപ്പെടുത്തിയതും വഴികാണിച്ചതും പഴശ്ശി ബാലമന്ദിരത്തിലെ ബാല്യകാലമാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പില്‍ മാനന്തവാടി സപ്ലൈകോ മാനേജരായ അനില്‍ കുമാര്‍ പറയുന്നു. ബാലമന്ദിരത്തിലെ ആദ്യ അന്തേവാസികളായ രണ്ടു പേര്‍ മുതല്‍ പി
ന്നീടിങ്ങോട്ട് അവിടെയെത്തിയവരെല്ലാം ജീവിതത്തിന്റെ നാനാ വഴികളില്‍ സുരക്ഷിതരായി മാറിയിരിക്കുന്നു. തങ്ങളുടെ ജീവിതത്തിന് അടുക്കും ചിട്ടയും നല്‍കിയത് ബാലമന്ദിരമാണെന്ന് അവര്‍ പറയുന്നു. കാലത്ത് അഞ്ച് മണിക്ക് ഉണര്‍ന്ന് രാത്രി പത്ത് മണിവരെയുള്ള സമയക്രമത്തില്‍ കൃഷിചെയ്യാനും പശുക്കളെ മേയ്‌ക്കാനും പഠിക്കാനുമൊക്കെ സമയവും സന്ദര്‍ഭവും ലഭിക്കുന്നു. ജീവിതമെന്തെന്ന് അവര്‍ തിരിച്ചറിഞ്ഞു. വൈകിട്ട് ഭജനക്കും പഠനത്തിനും പ്രത്യേക സമയമുണ്ട്.
ആദ്യകാലത്ത് കഞ്ഞിയും പയറും മാത്രമായിരുന്നു ഭക്ഷണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. റേഡിയോ ആയിരുന്നു വാര്‍ത്തയ്‌ക്കും വിനോദത്തിനുമുള്ള ഏക ഉപാധി.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബാലമന്ദിരവും വളരുകയാണ്. നാല് പതിറ്റാണ്ടിന്റെ അനുഭവങ്ങളുടെ കരുത്തില്‍ പുതിയ ചക്രവാളങ്ങളിലേക്ക് കാലൂന്നുകയാണ് ബാലമന്ദിരം.















