ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് (RAF) പൈലറ്റുമാർക്ക് ഇന്ത്യൻ വൈമാനികർ പരിശീലകരാവുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയുടെ (IAF) രണ്ട് ടോപ് ഗൺ വൈമാനികരെ യു.കെയിലേക്ക് അയക്കാനാണ് തീരുമാനം. ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ പ്രതിരോധ സഹകരണത്തിന്റെ പുതിയ ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ത്യ സന്ദർശിച്ച വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാർ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ പ്രതിരോധ ശക്തി ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നുവന്നതിന്റെ അംഗീകാരം കൂടിയാണിത്. മാത്രമല്ല ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനകളിൽ ഒന്നായി (യുഎസിനും റഷ്യക്കും ശേഷം മൂന്നാം സ്ഥാനത്ത്) ഇന്ത്യ ഉയർന്നു വന്നതിന്റെ സൂചനയുമാണിത്.
വെയിൽസിലെ ആംഗിൾസെ ദ്വീപിലെ ആർഎഫ് വാലിയിലെ നമ്പർ 4 ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിൽ വെച്ചായിരിക്കും പരിശീലനം നടക്കുക. പറക്കൽ പരിശീലനം പൂർത്തിയാക്കുന്ന എയർക്രൂ ഓഫീസർമാർക്കാണ് ഈ ഇന്ത്യൻ ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക.
ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയിലെ അംഗങ്ങൾ ബ്രിട്ടീഷ് മേൽനോട്ടത്തിൽ പരിശീലനം നേടിയിരുന്ന അതേ മണ്ണിൽ, ഇപ്പോൾ ഇന്ത്യൻ ‘ടോപ്പ് ഗണ്ണുമാർ’ റോയൽ എയർ ഫോഴ്സിന് പരിശീലകരായി എത്തുകയാണ്.
















