ആലുവ: ശബരിമല ക്ഷേത്രത്തിൽ നടന്ന സ്വർണക്കൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് സെന്റ് റീത്താസ് സ്‌കൂളിൽ എസ്ഡിപിഐ നടത്തിയ ഹിജാബ് വിവാദമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നമ്മുടെ നാടിന്റെ മതേതരത്വം ജമാഅത്തെ ഇസ്ലാമിയോ എസ്ഡിപിയോ അല്ല നിർവചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്തിനാണ് ഇങ്ങനെ മലക്കം മറിയുന്നത്? ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട്, അതിന് പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വാസവനെയും രക്ഷിക്കാനായി മനഃപൂർവം കെട്ടിച്ചമച്ച ഒരു വിവാദമാണിത്. എന്നാൽ ഇതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാകില്ല. ഈ ശ്രമം ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവർക്കായി ബിജെപി നിലകൊള്ളും – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നമ്മുടെ നാടിന്റെ മതേതരത്വം ജമാഅത്തെ ഇസ്ലാമിയോ എസ്ഡിപിയോ അല്ല നിർവചിക്കേണ്ടത്. ഇതൊരു കേവല രാഷ്‌ട്രീയ മുദ്രാവാക്യമല്ല. മതേതരത്വം നിർവചിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്, ഹൈന്ദവനും ക്രൈസ്തവനും മുസ്ലിമും ഒത്തൊരുമിച്ച് ചേർന്ന്. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ എസ്ഡിപിഐ നടത്തുന്ന അതിക്രമങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് വിവാദ പ്രസ്താവനകളിലൂടെ ശിവൻകുട്ടിയും സിപിഎമ്മും ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്.
ഈ ശ്രമം വിജയിക്കില്ല, കാരണം എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് ധൈര്യവും കഴിവും ആർജ്ജവവുമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















