വന്ദേ ഭാരത് സ്ലീപ്പർ ഫസ്റ്റ് എസി കോച്ച്. കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു! ഉടൻ കേരളത്തിലും എത്തും.. ഈ കോച്ചിന്റെ പ്രധാന പ്രത്യേകതകൾ പറഞ്ഞാൽ തീരില്ല. ആധുനികമായ ഇന്റീരിയറിൽ ഇന്ത്യൻ ഡിസൈൻ ശൈലികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുകളിലെ ബെർത്തിലേക്ക് എളുപ്പത്തിൽ കയറാനായി പുതുക്കിയ പടികളും ഇതിൽ ഒരുക്കിയിട്ടുണ്ട്. നാല് ബെർത്തുകളുള്ള പ്രത്യേക കമ്പാർട്ട്‌മെന്റുകൾ, എല്ലാ ബർത്തിനും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ,
റീഡിംഗ് ലൈറ്റുകൾ, മികച്ച രീതിയിലുള്ള സ്റ്റോറേജ് സ്പേസുകൾ തുടങ്ങിയ പ്രത്യേകതകളുണ്ട്.
ആദ്യ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ രാത്രിയാത്രകളെ ഇത് ആഢംബരത്തിന്റെ പുതിയ തലത്തിലേക്ക് എത്തിക്കും..പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കൂടുതൽ സൗകര്യപ്രദവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിൽ അപ്പർ ബെർത്തുകൾ പുനർരൂപകൽപ്പന ചെയ്തതായി വന്ദേ ഭാരത് പദ്ധതിയുടെ ചുമതലയുള്ള കൈനെറ്റ് എന്ന സംയുക്ത സംരംഭത്തിന്റെ ഡയറക്ടറായ നിഷാങ്ക് ഗാർഗ് അറിയിച്ചു.
‘അപ്പർ ബെർത്തുകളിലെ യാത്ര ഒട്ടും സുഖകരമല്ലെന്നും അവിടേക്ക് കയറാൻ പ്രയാസമാണെന്നും പൊതുവെ യാത്രക്കാർക്ക് ഒരു പരാതിയുണ്ട്. ഇത് മനസ്സിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ പുതിയ വന്ദേ ഭാരത് സ്ലീപ്പർ രൂപകൽപ്പന ചെയ്തത്, ഗാർഗ് വ്യക്തമാക്കി. അപ്പർ ബെർത്തുകളിലേക്കുള്ള ഗോവണി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കും. ഈ ഫീച്ചർ ആദ്യത്തെ ട്രെയിനിൽ തന്നെ ലഭ്യമാക്കും’, അദ്ദേഹം അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളായ സി.ജെ.എസ്.സി. ട്രാൻസ്മാഷ്ഹോൾഡിംഗും റെയിൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗംലിമിറ്റഡും (ആർ.വി.എൻ.എൽ.) ചേർന്നുള്ള സംയുക്ത സംരംഭമാണ് കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ്. വന്ദേ ഭാരത് പദ്ധതിക്കായി 1,920 സ്ലീപ്പർ കോച്ചുകൾ (120 ട്രെയിൻ സെറ്റുകൾ) രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും അടുത്ത 35 വർഷത്തേക്ക് അവ പരിപാലിക്കാനുമുള്ള ചുമതല ഈ പങ്കാളിത്തത്തിനാണ്.
ആദ്യ വന്ദേഭാരത് സ്ലീപ്പർ ബിഹാറിനായിരിക്കും ലഭിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും രണ്ടാം ഘട്ടത്തിൽ പുറത്തിറക്കുന്ന സ്ലീപ്പർ സർവ്വീസുകളിലൊന്ന് കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കായിരിക്കും ഈ സർവ്വീസ് ഉണ്ടാകുക.രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിരവധി നവീകരണങ്ങൾ നടത്തിയിട്ടുണ്ട്.
“ആദ്യ റേക്ക് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ ടോയ്‌ലറ്റുകളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി ബെർത്തുകളും പരിഷ്കരിച്ചു. കൂടാതെ, ചില ഹോൾഡിംഗ് ആംസും ഫിക്‌സ്ചറുകളും ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നതിനായി പുനഃസ്ഥാപിച്ചു. മൊത്തത്തിൽ, വളരെ മികച്ച ഒരു ഉൽപ്പന്നമാണ് പുറത്തിറക്കിയത്,” ജനറൽ മാനേജർ പറഞ്ഞു.ബിഇഎംഎൽ വിതരണം ചെയ്ത ഈ രണ്ടാമത്തെ റേക്ക് അന്തിമമായി പുറത്തിറക്കുന്നതിന് മുമ്പായി നിർബന്ധിത പരീക്ഷണങ്ങൾക്ക് വിധേയമാകും.












