നെടുമങ്ങാട്: ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും അവഗണനയും കാരണം കോടികള്‍ വിലയുള്ള 3.62 ഏക്കര്‍ വസ്തുവാണ് വേങ്കവിള തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന് നഷ്ടമായത്. കയ്യേറ്റക്കാരെ തടഞ്ഞ് ക്ഷേത്ര മുതല്‍ വീണ്ടെടുക്കാന്‍ ഭക്തര്‍ നടത്തിയ ശ്രമം ഏറെക്കുറെ വിജയിച്ചുവെങ്കിലും വസ്തു ഏറ്റെടുത്ത് മുതല്‍ക്കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് മടിക്കുന്നു.
കയ്യേറ്റക്കാരില്‍ ഒരാള്‍ തിരികെ നല്‍കിയ 27 സെന്റ വസ്തുപോലും ദേവസ്വം ബോര്‍ഡിന് വേണ്ട എന്ന മനോഭാവമാണ്. ക്ഷേത്രത്തെയും സ്വത്തുവകകളെയും കയ്യൊഴിയുന്ന ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധുണ്ട്. കയ്യേറ്റ വസ്തു ഭക്തര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് തിരിച്ചുപിടിച്ചിട്ടും വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന് നിലപാട്. വസ്തു ഏറ്റെടുക്കാനോ പരിപാലിക്കാനോ തയ്യാറാകുന്നില്ല.
ഉള്ളൂര്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള തിരിച്ചിറ്റൂര്‍ സബ് ഗ്രൂപ്പിലെ ഏഴ് ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രം. സമീപവാസികളായ രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ ചേര്‍ന്ന് അതിലെ 3.62 ഏക്കര്‍ ഭൂമിയാണ് കയ്യേറിയത്. അവര്‍ അതില്‍ റബര്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ച് ആദായവുമെടുക്കുകയും ചെയ്തു. കയ്യേറ്റക്കാരെ സാഹായിക്കാന്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വകുപ്പ് ഇടപെട്ട് ഒറ്റ സര്‍വ്വേ നമ്പരില്‍ കിടന്ന 5.49 ഏക്കര്‍ ക്ഷേത്ര ഭൂമി അഞ്ച് സബ് ഡിവിഷനുകളായി തരം തിരിച്ചു. വില്ലേജിലെ അധിഷ്ഠാന നികുതി രജിസ്റ്ററില്‍ തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന്റെ ആകെ ഭൂമി അഞ്ച് ഏക്കര്‍ നാല്‍പത്തി ഒന്‍പത് സെന്റ് (5.49 ഏക്കര്‍) ക്ഷേത്രം വക എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ട ഭക്തജനങ്ങളും ക്ഷേത്രോപദേശക സമിതിയും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ‘ഭൂമി തിരിച്ചു പിടിക്കല്‍’ സമരം ആരംഭിച്ചു.
കയേറ്റ ഭൂമി തിരിച്ചു പിടിച്ച് അതിര്‍ത്തികള്‍ വേര്‍തിരിച്ച് മുള്ളുവേലി നിര്‍മ്മിക്കണമെന്നും ക്ഷേത്രംവകഭൂമിയാണെന്നു കാണിക്കുന്ന അറിയിപ്പ് ഫലകം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ ക്ഷേത്ര കമ്മറ്റി ഭാരവാഹിയായിരുന്ന എസ്. സി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ ബോര്‍ഡിനെ സമീപിച്ചെങ്കിലും ബോര്‍ഡ് അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. റവന്യൂ അധികൃതര്‍ ഈ കേസ് പരിഹരിക്കാന്‍ കാലതാമസമെടുത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ നെടുമങ്ങാട് താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വസ്തുനഷ്ടമായ കേസില്‍ കക്ഷിയാകണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയിയെ സമീപിച്ചു.
ഭക്തരുടെ സമരം കൊടുംമ്പിരിക്കൊള്ളുമ്പോഴും കയ്യേറിയ ഭൂമിയിലെ ആദായമെടുത്ത് കയ്യേറ്റക്കാര്‍ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസ് നടത്തുകയായിരുന്നു. ദേവസ്വം കമ്മിഷണറുടെ അപേക്ഷയിന്‍മേല്‍ അന്നത്തെ കളക്ടര്‍ ആവശ്യപ്പെട്ടതോടെ നെടുമങ്ങാട് തഹസില്‍ദാര്‍ താലൂക്ക് സര്‍വ്വേയറെകൊണ്ട് സ്ഥലം അളന്നു തിട്ടപ്പെടുത്തി കയ്യേറ്റം ഉള്ളതായി സ്ഥിരീകരിച്ചു. കയ്യേറ്റക്കാര്‍ 100 രൂപ നിരോധനകരം ഒടുക്കി കൈയേറ്റം ഒഴിയണമെന്ന് നോട്ടീസും നല്‍കി.
ആ ഉത്തരവിനെതിരെ കയ്യേറ്റക്കാര്‍ ആര്‍ഡിഒ യില്‍ അപ്പീല്‍ നല്‍കി. ആര്‍ഡിഒ തഹസീല്‍ദാറുടെ ഉത്തരവ് ശരി വച്ചു. ഇതിനെതിരെയും കയ്യേറ്റക്കാര്‍ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ആ കേസ് ഇപ്പോഴും കളക്ടറുടെ പരിഗണനയിലാണ്. അതേ സമയം കയ്യേറ്റക്കാരില്‍ ഒരാള്‍ തന്റെ കൈവശം വച്ചിരുന്ന ക്ഷേത്രംവക 27 സെന്റ് ഭൂമി ദേവസ്വത്തിന് തിരികെ നല്‍കി. അയാള്‍ തന്റെ ഭൂമി മുള്ളുവേലി കെട്ടി അതിര്‍ത്തിയും വേര്‍തിരിച്ചു. അത് ഏറ്റെടുത്ത് പരിപാലിക്കാന്‍ പോലും നിലവിലുള്ള ദേവസ്വംബോര്‍ഡ് അധികൃതര്‍ ശ്രമിക്കുന്നില്ല. ബാക്കിയുള്ള കയ്യേറ്റ ഭൂമിയില്‍ നിന്നും കയ്യേറ്റക്കാര്‍ ആദായം എടുക്കുന്നത് നിലവില്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിച്ച് തടഞ്ഞിരിക്കുകയാണ്.
പക്ഷേ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുന്നില്ല. ദേവസ്വം വക സ്വത്തുക്കളുടെ വ്യക്തമായ രൂപരേഖ ലഭ്യമല്ലെന്നാണ് ന്യായീകരണം. വിഷയം കെകാര്യം ചെയ്യേണ്ട ദേവസ്വം നിയമവകുപ്പ് കയ്യേറ്റക്കാര്‍ക്കുവേണ്ടി ഒത്തുകളിക്കുന്നതായി ഭക്തര്‍ ആരോപിക്കുന്നു.
















