ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) അംഗീകാരമില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ . മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ ദുരന്തത്തെക്കുറിച്ച് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് വിജയിനെ ആഹ്ളാദിപ്പിച്ചെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുകയാണ്.
അംഗീകൃത സംസ്ഥാന പാർട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. പോൾ ചെയ്യപ്പെട്ട ആറ് ശതമാനം വോട്ടോ, നിയമസഭയിൽ 2 സീറ്റുകളോ, ലോക്‌സഭയിൽ ഒരു സീറ്റോ നേടാനായില്ലെങ്കിൽ ടിവികെയ്‌ക്ക് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരുടെ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അഡ്വ.നിരഞ്ജൻ രാജഗോപാലാണ് വാദിച്ചത്.
സെപ്റ്റംബർ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ ടിവികെ കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പാർട്ടിയുടെ പരമോന്നത നേതാവായ നടൻ വിജയ്‌യുടെ പേരുൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ടിവികെയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ചേതൻ ഭരത്കുമാർ ധാക്കൻ vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്‌ട്ര കേസിൽ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നത് നിരോധിച്ച ബോംബെ ഹൈക്കോടതി വിധിയടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
















