റാന്നി: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. 14 ദിവസമാണ് കസ്റ്റഡി കാലാവധി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒക്ടോബർ 30 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു.
അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. കോടതിയിൽ വച്ച് അഭിഭാഷകനുമായി പത്ത് മിനിട്ട് സംസാരിക്കാനും ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയിരുന്നു. നിലവിൽ രണ്ട് കേസുകളിലാണ് ഉണ്ണികൃഷ്‌ണൻ പോറ്റി അറസ്റ്റിലായിട്ടുള്ളത്.
പോറ്റിയെ പത്തനംതിട്ടയിലെ ഏതെങ്കിലും ക്യാമ്പിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്യും. അതിനുശേഷമായിരിക്കും അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഹൈദരാബാദ് അടക്കമുള്ളയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതുവരെ തൊണ്ടിമുതലൊന്നും കണ്ടെത്താനായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരൊക്കെയുണ്ട് എന്നും കണ്ടെത്തേണ്ടതുണ്ട്.
ഇന്നലെ രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
















