ദുബായ്: വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ ഭാരതത്തില്‍ നിന്നുള്ള വ്യവസായി ബി.ആര്‍. ഷെട്ടിക്ക് വന്‍ തിരിച്ചടി. 50 ദശലക്ഷം ഡോളറിന്റെ വ്യക്തിഗത വായ്‌പയ്‌ക്ക് ഗ്യാരണ്ടിയായി ഒപ്പിട്ടെന്ന കേസില്‍ എസ്ബിഐക്ക് 4.6 കോടി ഡോളര്‍ (ഏകദേശം 381 കോടി രൂപ) നല്‍കണമെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ വേളയില്‍ ഷെട്ടി ആവര്‍ത്തിച്ച് കള്ളം പറഞ്ഞതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.
2018 ഡിസംബറില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന് എസ്ബിഐ നല്‍കിയ 50 ദശലക്ഷം ഡോളര്‍ വായ്‌പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ടാണ് കേസ്. വായ്‌പയെ കുറിച്ച് തനിക്കറിയില്ലെന്നും എന്‍എംസിയിലെ ജീവനക്കാര്‍ തന്റെ ഒപ്പ് അനുകരിച്ചതാണ്. വായ്‌പ്പയില്‍ ഗാരണ്ടിയായി ഒപ്പുവെച്ചിട്ടില്ലെന്നുമാണ് ഷെട്ടി വിചാരണവേളയിലുടനീളം വാദിച്ചത്.
എസ്ബിഐ ഇതിനെതിരെയുള്ള എല്ലാ തെളിവുകളും ഹാജരാക്കി. ബാങ്ക് സിഇഒ ഷെട്ടിയെ നേരിട്ട് കണ്ടതിന്റെ ചിത്രങ്ങളും മറ്റ് രേഖകളും, 2020ല്‍ അദ്ദേഹം സ്വന്തം ഇ മെയിലില്‍ നിന്നും അയച്ച കത്തും കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ രേഖകളിലെ ഒപ്പ് ഷെട്ടിയുടേതാണെന്ന് എസ്ബിഐയുടെ കൈയക്ഷര വിദഗ്ധനും കോടതിയില്‍ അറിയിച്ചു.
സാക്ഷി മൊഴികളും എതിരാവുകയും ഷെട്ടിയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തതോടെ പലിശയടക്കം 45,997,554.59 ഡോളര്‍ എസ്ബിഐക്ക് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പണം മുഴുവനായും അടയ്‌ക്കുന്നത് വരെ പ്രതിവര്‍ഷം 9 ശതമാനം അധിക പലിശ ഈടാക്കാനും നിര്‍ദേശമുണ്ട്.











