തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ആസ്തിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിഎംസ് സംസ്ഥാന പ്രസിഡന്റ്ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് രണ്ട് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോസ്റ്ററൊട്ടിക്കാന്‍ പോലും പണമില്ലായിരുന്നു. 10,000 രൂപ മാസ വാടകയുള്ള വീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ അടുത്തയിടെ നിര്‍മിച്ച അംബരചുംബിയായ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് ഭരിക്കേണ്ടത് വിശ്വാസികളാണ്. ക്ഷേത്രഭരണം വിശ്വാസസമൂഹത്തെ ഏല്‍പ്പിക്കണം. വിശ്വാസികള്‍ അര്‍പ്പിക്കുന്ന ഭണ്ഡാരങ്ങളില്‍ വീഴുന്ന പണത്തിന്റെ ചുമതല ഇന്ന് ഈശ്വരവിശ്വാസമില്ലാത്ത ഒരുപിടി ആളുകളുടെ കൈകളിലാണ്. ബിരിയാണി ചെമ്പിലും ഡിപ്‌ളോമാറ്റിക് ബാഗിലും സ്വര്‍ണം കടത്തി, പക്ഷേ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കൊണ്ടുപോയവര്‍ അനുഭവിക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. 1986ല്‍ മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ അളിയന്‍ രാമന്‍ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു മുതലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ഈശ്വരനില്‍ വിശ്വാസമില്ലാത്ത വൈരുദ്ധ്യാത്മക ഭൗതികവാദികളായ കമ്മ്യൂണിസ്റ്റ്കാര്‍ കേരളത്തിന്റെ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം ഏക്കര്‍ ഭൂമി സ്വന്തമായുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന് ഇന്ന് എത്ര ഭൂമിയുണ്ടെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കട്ടവരെ വെറുതേ കേസെടുത്ത് ജയിലിലടച്ചിട്ട് കാര്യമില്ല. അവരുടെ സ്വത്തുവകകള്‍ പിടിച്ചെടുത്ത് മുതല്‍ക്കൂട്ടാക്കണം. ഭക്തജനങ്ങളുടെ നീറുന്ന ഹൃദയത്തിന്റെ വിങ്ങുന്ന പ്രാര്‍ത്ഥനയാണിത്. ഭക്തരുടെ പ്രതിഷേധാഗ്നി ഇവിടെ ആളിക്കത്താന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ് സംഘ് അധ്യക്ഷന്‍ ടി. രാഖേഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പ്രദീപ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുനില്‍കുമാര്‍, ദേവസ്വം എംപ്‌ളോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. പുഷ്പരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















