പട്ന: ബീഹാറിലെ പട്ന വിമാനത്താവളത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഉയർന്നുവന്നു. വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ പരസ്പരം തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ്, ബീഹാർ കോൺഗ്രസ് ചുമതലയുള്ളയാൾ, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് എന്നിവർ സന്നിഹിതരായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അവരുടെ മുന്നിൽ വെച്ച് പ്രവർത്തകർ പരസ്പരം അടിപിടി കൂടി.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം, ബീഹാർ കോൺഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവാരു, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർ പട്നയിൽ എത്തിയ ഉടൻ വിമാനത്താവളത്തിൽ ചിലർ “പാർട്ടിക്ക് മരണം” എന്ന് ആക്രോശിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ഇത് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷത്തിനും അടിപിടിക്കും, കൈയാങ്കളിക്കും കാരണമായി.
ബിക്രം മണ്ഡലത്തിലെ നേതാവായ അശോക് ഗഗന്റെ അനുയായികളാണ് വിമാനത്താവളത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ദൽഹിയിൽ നിന്ന് എത്തിയ കോൺഗ്രസ് നേതാക്കളെ പിന്തുണയ്‌ക്കുന്ന പ്രവർത്തകരുമായി അവർ ഏറ്റുമുട്ടുകയായിരുന്നു. ബിക്രമിലെ പാർട്ടി പ്രവർത്തകർ, ദൽഹിയിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളുടെ അനുയായികളെയും പ്രവർത്തകരെയും കണക്കിന് മർദ്ദിച്ചു.
അടിപിടിയുടെ പ്രധാന കാരണം വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന പാർട്ടി നേതാക്കൾ നിയമസഭ സീറ്റുകൾ വിറ്റെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്. ബിക്രം നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം സ്ഥാനാർത്ഥി ടിക്കറ്റ് വിറ്റുവെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ അനിൽ ശർമ്മയ്‌ക്ക് കോൺഗ്രസ് വീണ്ടും അവസരം നൽകിയതും ബഹളത്തിന് കാരണമായി.
അതേ സമയം അക്രമത്തെത്തുടർന്ന് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ സ്ഥാനാർത്ഥി വിതരണത്തെച്ചൊല്ലി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
















