ലക്നൗ : ഉത്തർപ്രദേശിലെ ജൗൻപൂരിലെ മുർക്കി ഗ്രാമത്തിൽ 200 ലധികം റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ താമസിക്കുന്നതായി കണ്ടെത്തി . ബിജെപി നേതാവ് സംസ്ഥാന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോഹിംഗ്യകളെ കണ്ടെത്തിയത്. ഒക്ടോബർ 17-നകം ഇവരെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ റോഹിംഗ്യകളെ നാടുകടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
മുസ്ലീം ഭൂരിപക്ഷ ഗ്രാമമാണിതെന്ന് മേഖലയിലെ മുൻ ബിജെപി എംഎൽഎ ദിനേശ് ചൗധരി പറഞ്ഞു . മുഹമ്മദ് സാദിഖ് എന്നയാളാണ് ഗ്രാമത്തലവൻ . തന്റെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനും വോട്ടർ അടിത്തറ ശക്തിപ്പെടുത്താനും വേണ്ടി മുഹമ്മദ് സാദിഖാണ് നുഴഞ്ഞുകയറ്റക്കാർക്ക് ഇവിടെ താമസസൗകര്യം ഒരുക്കി നൽകിയതെന്നാണ് റിപ്പോർട്ട്. മറ്റ് പ്രദേശവാസികളുടെ നിരവധി പ്രതിഷേധങ്ങൾക്കിടയിലും സാദിഖ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ദിനേശ് ചൗധരി പറഞ്ഞു .
റോഹിംഗ്യകളിൽ ഭൂരിഭാഗവും കുതിരകളുടെയും കോവർകഴുതകളുടെയും വ്യാപാരത്തിൽ ഏർപ്പെടുന്നവരോ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്നവരോ ആണ്. 2013 മുതൽ ഇവർ ഇവിടെ താമസമാണ് . എല്ലാവർക്കും ആധാർ കാർഡുകളും ഉണ്ട്. നിലവിൽ 26 ബിഗായിൽ കൂടുതൽ ഭൂമി ഇവർക്കുണ്ട് . ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളും ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.
















