ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷാപരമായ നിയന്ത്രണങ്ങൾ ലക്ഷ്യമിട്ടുള്ള ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് തമിഴ്നാട് സർക്കാർ തത്കാലം പിന്മാറി. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നെങ്കിലും, ഈ വിഷയത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സർക്കാർ നീക്കം നിർത്തിവെച്ചതായി പുതിയ റിപ്പോർട്ടുകൾ.
നിയമ വിദഗ്ധരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് ബിൽ അവതരണം തത്കാലം നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. ഭരണഘടനയ്‌ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും, ഹിന്ദി അടിച്ചേൽപ്പിക്കപ്പെടുന്നതിനെ മാത്രമാണ് എതിർക്കുന്നതെന്നും മുതിർന്ന ഡിഎംകെ നേതാക്കൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ഹിന്ദി നടപ്പാക്കുന്നത് തടയാൻ നിയമനിർമാണത്തിനൊരുങ്ങുകയാണെന്നായിരുന്ന കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍.
ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ തമിഴ്‌നാട്ടിൽ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.
അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. 2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഈ മാറ്റം ബിജെപി നേതാക്കളിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ത്രിഭാഷാ ഫോർമുലയുടെ പേരിൽ ആദ്യം ഹിന്ദിയും പിന്നീട് സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം ശക്തമായി എതിർക്കുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഹിന്ദി ഭാഷാപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഡിഎംകെ സർക്കാരിന്റെ ശ്രമം.
തമിഴ്, ഇംഗ്ലീഷ് ഭാഷകളിലൂന്നിയുള്ള സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ സഹായകമായെന്നാണ് ഡിഎംകെയുടെ കാലങ്ങളായുള്ള വാദം.















