ടെൽ അവീവ് : ഗാസയിൽ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഹമാസ് എട്ടുപേരെ തെരുവിൽ വെച്ച് പരസ്യമായി വധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹമാസിനെ നിരായുധീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാർ നിലവിൽ വന്നതിനെ തുടർന്ന് ഇസ്രയേൽ സേനയായ ഐഡിഎഫ് ഗാസയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ഹമാസ് തെരുവുകളിൽ തന്റെ ശക്തി പ്രകടിപ്പിച്ച് നിയന്ത്രണം തിരിച്ചുപിടിക്കാൻ നീങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം ചിത്രീകരിച്ചതായി കരുതുന്ന ദൃശ്യങ്ങളിൽ, കണ്ണ് കെട്ടി മുട്ടുകുത്തിയ നിലയിൽ നിൽക്കുന്ന എട്ട് പേരെ ഹമാസ് തെരുവിൽ വെടിവെച്ച് കൊലപ്പെടുത്തുന്നത് കാണാം. ഇവരെ “ഇസ്രയേലുമായി സഹകരിച്ച കുറ്റവാളികളും നിയമലംഘകരുമാണ്” എന്നായിരുന്നു ഹമാസിന്റെ ആരോപണം. സംഭവസ്ഥലത്ത് ‘അല്ലാഹു അക്‌ബർ’ എന്ന മുദ്രാവാക്യം മുഴങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഹമാസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കൊല്ലപ്പെട്ടവർ ഗാസയിൽ പ്രവർത്തിച്ചിരുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിലെയും “ക്ലാനുകളിലെയും” അംഗങ്ങളാണ്. ഇവർ യുദ്ധകാലത്ത് ശക്തിപ്രാപിക്കുകയും ഇസ്രയേൽ സേനയുടെ സംരക്ഷണത്തിൽ പ്രവർത്തിച്ച് മനുഷ്യാവകാശ സഹായങ്ങൾ കവർന്നു വിൽക്കുകയും ചെയ്തവരാണെന്നാണ് ആരോപണം. “ഈ ഗ്യാങുകൾ ഇസ്രയേലിന്റെ കാവലിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയവരാണ്. ഹമാസ് അവർക്കെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ്.”ഗാസയിലെ ട്രക്കുടമകളുടെ യൂണിയൻ പ്രസിഡന്റ് നാഹിദ് ഷെഹൈബർ പറഞ്ഞു:
വടക്കൻ ഗാസയിൽ ഹമാസ് കറുത്ത മുഖാവരണം ധരിച്ച ആയുധധാരികൾ തെരുവ് പട്രോളിംഗ് പുനരാരംഭിച്ചു. യുദ്ധകാലത്ത് ഇവർ പിന്‍വാങ്ങിയതോടെ പ്രാദേശിക ഗ്യാങുകൾക്കും ഇസ്രയേൽ അനുകൂല ഗ്രൂപ്പുകൾക്കും വലിയ സ്വാധീനം വളർന്നിരുന്നു.
ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെ ഹമാസ് തെരുവുകളിലേക്ക് തിരിച്ചെത്തി ശക്തിപ്രകടനം നടത്തുന്നതോടെ സമാധാന കരാറിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ഹമാസ് ഇപ്പോഴും ട്രംപ് നിർദേശിച്ച എല്ലാ വ്യവസ്ഥകളും പൂർണമായി അംഗീകരിച്ചിട്ടില്ല.
















