കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരുന്നെന്ന് ഇഡിയുടെ സ്ഥിരീകരണം. വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവേക് കിരണിന് 2023 ൽ സമൻസ് അയച്ചിരുന്നുവെന്ന് ഇഡി വ്യക്തമാക്കുന്നത്.
എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ, വിവേക് കിരൺ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് മാത്രമല്ല, ഇതുസംബന്ധിച്ച് തുടർനടപടികളും ഉണ്ടായില്ല.ഇഡിയുടെ വെബ്സൈറ്റിൽ ഇപ്പോഴും വിവേകിന്റെ പേരിലുള്ള സമൻസിന്റെ രേഖകളുണ്ട്. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നമ്പർ കെസിസെഡ്ഒ–02–2020 പ്രകാരം റജിസ്റ്റർ ചെയ്ത ലാവ്‌ലിൻ കേസിലാണ് വിവേക് 2023 ഫെബ്രുവരി 14നു ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു സമൻസ് അയച്ചത്.
സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെ ചോദ്യംചെയ്യലിനിടയിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെയും ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സമൻസ് എന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സ്വർണക്കടത്ത്, ഡോളർകടത്ത്, ലൈഫ് മിഷൻ, ലാവ്‍ലിൻ കേസുകളിൽ പങ്കുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള രഹസ്യമൊഴികളിൽ സ്വപ്ന ആരോപിച്ചിരുന്നു.
1996ൽ സംസ്ഥാന സർക്കാരിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ്എൻസി ലാവ്‌ലിൻ കരാർ സംബന്ധിച്ച നിർണായക രേഖകൾ ശിവശങ്കർ 2013 ൽ കെഎസ്ഇബി ചെയർമാനായ ഘട്ടത്തിൽ നശിപ്പിച്ചതായി അറിയാമെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
















