കെയ് റോ : രണ്ട് വര്‍ഷമായി നടന്നു വന്ന ഗാസ യുദ്ധത്തിന് അവസാനമായി. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം. എന്നാല്‍ ഇസ്രയേല്‍, ഹമാസ് നേതാക്കള്‍ കരാറില്‍ ഒപ്പുവെച്ചില്ല.
ഉച്ചകോടിയില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് യുദ്ധം അവസാനിച്ചെന്ന് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവില്‍ ജീവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ബന്ദികളും തിരികെയെത്തി. 20 പേരെ തിങ്കളാഴ്ച ഹമാസ് കൈമാറി. ഇസ്രയേല്‍ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുന്നു
യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്ക് മടങ്ങി എത്തിയവര്‍ക്ക് തങ്ങാന്‍ ടെന്റുകള്‍ പോലുമില്ലാത്ത സ്ഥിതിയാണ്. തെരച്ചിലില്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങള്‍ ഇതിനോടകം പുറത്തെടുത്തു. യുദ്ധത്തിനിടെ 11,200 പരെയാണ് ഗാസയില്‍ കാണാതായത്.
ഗാസയിലെ സമാധാന നീക്കം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശനിയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍സിസിയും ക്ഷണിച്ചിരുന്നു. ട്രംപിനെയും ബഞ്ചമിന്‍ നെതന്യാഹുവിനെയും ടെലിഫോണില്‍ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തില്‍ ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഒക്‌ടോബര്‍ ഏഴിനാണ്, ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ് രാജ്യത്തിനുളളില്‍ കടന്ന് ആക്രമണം നടത്തിയത്.ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കി. വെടിനിര്‍ത്തലിന്റെ ഭാഗമായി നേരത്തെ പ്രായമായവരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് തിങ്കളാഴ്ച മോചിപ്പിച്ചത്.
















