കോയമ്പത്തൂര്‍ : ആട് എന്ന ജയസൂര്യ സിനിമയില്‍ കണ്ടതാണ്. ക്രിമിനലുകളായവര്‍ തമിഴ്നാട്ടിലെ ഒരു ബിരിയാണി ഹോട്ടലില്‍ പണിക്കാരായി നില്‍ക്കുന്നു. ഒരു സംശയവും ആര്‍ക്കുമില്ല. കള്ളനോട്ടടിക്കലാണ് ലക്ഷ്യം. അതിന് തത്തുല്ല്യമായ കാഴ്ചയാണ് എന്‍ഐഎ ആഗസ്തില്‍ കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ എത്തിയപ്പോള്‍ കണ്ടത്.
കൊടൈക്കനാലിലെ പ്രസിദ്ധമായ അമ്പൂര്‍ ബിരിയാണി ഹോട്ടലിന്റെ ഉടമ ഇംതാതുള്ള അറിഞ്ഞുകൊണ്ട് തന്നെ മൂന്ന് കൊലപാതകികളെ പണിക്കാരായി പാര്‍പ്പിച്ചിരിക്കുകയാണ്. പണി ചെയ്യുന്ന അവര്‍ക്ക് വൈകുന്നേരം കൂലി കൊടുക്കും. പക്ഷെ ഈ മൂന്ന് പേര്‍ ആരാണെന്നോ? 2019ല്‍ പിഎംകെ പാര്‍ട്ടിയുടെ നേതാവായ വി. രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് പേര്‍. തഞ്ചാവൂര്‍ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ആസൂത്രിതമായി മതപരിവര്‍ത്തനം നടത്തുന്നതറിഞ്ഞ് അതിനെതിരെ പ്രതികരിച്ചതാണ് രാമലിംഗത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പാവപ്പെട്ട ഹിന്ദുക്കളെയാണ് മതപരിവര്‍ത്തനം നടത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രാമലിംഗത്തെ ആസൂത്രിതമായി കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
അതില്‍ പ്രതികളെ രണ്ടു പേരായ അബ്ദുള്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരെ അവിടെ വെച്ച് പിടികൂടി. മൂന്നാമന്‍ മുഹമ്മദ് അലി ജിന്ന അവിടെ നിന്നും മുങ്ങി.
2021 മുതല്‍ ഇവിടെ ഹോട്ടല്‍ പണിക്കാരായി ഒളിച്ചുകഴിയുന്ന അവരുടെ കയ്യില്‍ എന്‍ഐഎ വിലങ്ങണിയിക്കുന്നത് നാല് വര്‍ഷം കഴിഞ്ഞ് 2025 ആഗസ്തിലാണ്. എത്ര രഹസ്യമായാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത് എന്ന സൂചനയാണ് ഈ സംഭവം നല്‍കുന്നത്. സാധാരണ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശക്തമായതും അവര്‍ ഒളിവില്‍ പാര്‍ക്കാന്‍ സാധ്യതയുമുള്ള ദിണ്ടിഗല്‍, തെങ്കാശി ജില്ലകളില്‍ അരിച്ചുപെറുക്കിയിട്ടും ഒരാളെപ്പോലും പിടിക്കാന്‍ എന്‍ഐഎയ്‌ക്ക് കഴിഞ്ഞില്ല. നിരാശരായ അവര്‍ ഒരു സവിശേഷമായ രഹസ്യടിപ്പില്‍ വെറും കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ ഒരു ബിരിയാണിയും കഴിച്ച് ഇരിക്കുമ്പോഴാണ് പ്രതികള്‍ ഓരോരുത്തരായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചെറുകിട ബിസിനസിന്റെ വന്‍ ശൃംഖലയ്‌ക്കുള്ളില്‍ കൊലപാതകികളെ ഒളിപ്പിച്ചാല്‍ കണ്ടെത്തുന്ന എളുപ്പമല്ല എന്നതാണ് പല കൊലപാതകങ്ങളിലും എന്‍ ഐഎ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. രണ്ടാമത്തേത് കൊലപാതകികള്‍ കള്ളരേഖകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒളിച്ചുകടക്കുന്ന രീതിയാണ്. ഇവിടെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെടാറുണ്ട്.
2019 മാര്‍ച്ചില്‍ ആണ് തമിഴ്നാട് പൊലീസില്‍ നിന്നും എന്‍ഐഎ കേസന്വേഷണം ഏറ്റെടുത്തത്. 18 പ്രതികളെയാണ് ലിസ്റ്റില്‍ പെടുത്തിയത്. അതില്‍ 12 പേരെ പിടികൂടി. ആറ് പേര്‍ ഒളിവില്‍ പോയി. ഈ ആറില്‍ ഒരാളായ റഹ്മാന്‍ സാദിഖിനെ 2021ല്‍ എന്‍ഐഎ പിടികൂടി. അബ്ദുള്‍ മജീദിനെയും ഷാഹുല്‍ ഹമീദിനെയും കൊടൈക്കനാലിലെ പൂമ്പാറയിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ നിന്നും പൊക്കി. പ്രതികളെ ഒളിപ്പിക്കുന്ന വിദഗ്ധനായ മുഹമ്മദ് അലി ജിന്ന, സ്ഥിരം ഒളിവില്‍പോകുന്ന വിദഗ്ധരായ ബുര്‍ഹാനുദ്ദീന്‍, നഫീല്‍ ഹസന്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം വീതം ഇനാം പ്രഖ്യാപിച്ചിരുന്നു.
ജോസഫ് മാഷുടെ കൈവെട്ടിയ സവാദിനെ പിടിച്ചത് 13 വര്‍ഷത്തിന് ശേഷം
ആക്ഷനില്‍ പങ്കെടുക്കുന്നവരെ വിദഗ്ധമായി ഒളിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് രീതിയുടെ മറ്റൊരു ഉദാഹരണമാണ് തൊടുപുഴയിലെ ജോസഫ് മാഷ്ടെ കൈവെട്ടിയ കേസിലെ പ്രതി സവാദിന്റെ സവിശേഷമായ ഒളിവിലിരിക്കല്‍ രീതി. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച്[3] തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദയെന്ന കുറ്റം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പ്രവർത്തകർ വെട്ടിമാറ്റുകയുണ്ടായി.
ഭാര്യക്കും, മാതാവിനും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽനിന്ന് പരിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു അദ്ദേഹത്തിനു നേരേയുള്ള തീവ്രവാദികളുടെ ഈ നീചമായ ആക്രമണം. ഈ സംഘത്തിലെ ഒരാൾ മഴു ഉപയോഗിച്ച് പ്രൊഫസറുടെ വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. വാനിൽനിന്ന് അദ്ദേഹത്തെ വലിച്ചിറക്കുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്ന് അധ്യാപകൻറെ കൈപ്പത്തി റോഡിൽ അമർത്തിപ്പിടിച്ചപ്പോൾ ഒന്നാം പ്രതിയായ സവാദ് കയ്യിൽ കരിതിയിരുന്നു മഴു ഉപയോഗിച്ച് കൈക്കുഴയ്‌ക്ക് വെട്ടുകയും ഒറ്റ വെട്ടിന് അറ്റുപോയ കൈപ്പത്തി സമീപത്തെ പറമ്പിലേയ്‌ക്ക് വലിച്ചെറിയുകയും ചെയ്തു. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം.
കേസിലെ ഒരു മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായിരുന്ന സവാദിനെ 13 വർഷങ്ങൾക്ക് ശേഷം മാത്രമാണ് 2024 ൽ കണ്ണൂരിലെ മട്ടന്നൂരിൽവച്ച് എന്‍ഐഎയ്‌ക്ക് പിടികൂടാന്‍ കഴിഞ്ഞത്. ഒളിവിൽ പോയ സവാദ് പിന്നീട് വിവാഹം കഴിച്ച് മട്ടന്നൂർ ബേരകത്തെ ഒരു വാടകവീട്ടിൽ പേരുമാറ്റി താമസിക്കുകയായിരുന്നു. ഇവിടെ ആശാരിപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. ഒളിവിൽ പോകുന്ന സമയത്ത് തെളിവുകൾ നശിപ്പിക്കുന്നതിനായി അദ്ധ്യാപകന്റെ കൈ വെട്ടാൻ ഉപയോഗിച്ച മഴുവും സവാദ് ഒപ്പം കൊണ്ടുപോയിരുന്നു.
















