ന്യൂദൽഹി : ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സമയത്ത് പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച അസർബൈജാൻ ഇപ്പോൾ ഇന്ത്യയ്‌ക്ക് പിന്തുണയുമായി രംഗത്ത് . 2026 ൽ ഇന്ത്യയിൽ നടക്കുന്ന കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് (CICA) ഫോറത്തിന്റെ ആതിഥേയത്വത്തെയാണ് അസർബൈജാൻ പിന്തുണച്ചിരിക്കുന്നത്.
ഈ വർഷം CICA യുടെ അധ്യക്ഷ സ്ഥാനത്താണ് അസർബൈജാൻ. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ അസർബൈജാന് പ്രത്യേകാവകാശമുണ്ട്. ഇന്ത്യയിൽ സിഐസിഎ ഫോറം സംഘടിപ്പിക്കുന്നതിന് മുൻ ചെയർമാനെന്ന നിലയിൽ ചൈനയും അതിന്റെ പ്രത്യേകാവകാശം ഉപയോഗിച്ച് പിന്തുണച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സിഐസിഎ ഉച്ചകോടിയായിരിക്കും ഇത്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ചൈന സിഐസിഎ ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നുണ്ടായിരുന്നു . ഈ വർഷമാണ് അസർബൈജാൻ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് .ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ICWA) ആണ് ഫോറം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 9-10 തീയതികളിൽ അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടന്ന CICA ഫോറത്തിൽ ഇന്ത്യ പങ്കെടുത്തിരുന്നു.
അതേസമയം അസർബൈജാന്റെ ഈ നീക്കം പാകിസ്ഥാന്റെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ അടുത്ത പങ്കാളികളാണ് തുര്‍ക്കിയും അസര്‍ബൈജാനും അറിയപ്പെടുന്നത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണച്ച രാജ്യങ്ങളായിരുന്നു ഇരുവരും. . പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തെ അവര്‍ അപലപിച്ചു. മാത്രമല്ല, പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധത്തെ സങ്കീര്‍ണമാക്കുന്നത്.
അതുകൊണ്ട് തന്നെ ഷാങ്ഹായ് സഹകരണ സംഘടനയിൽ പൂർണ്ണ അംഗത്വത്തിനായുള്ള അസർബൈജാന്റെ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതാണ് അസർബൈജാന് തിരിച്ചടിയായത്. എന്നാൽ ഇനിയെങ്കിലും ഇന്ത്യയെ പിന്തുണയ്‌ക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന തിരിച്ചറിവാകാം അസർബൈജാന്റെ പുതിയ തീരുമാനത്തിന് പിന്നിൽ. മാത്രമല്ല പാകിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ ഒതുക്കാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്നും, മോദിയുമായി ഏറ്റുമുട്ടാനാകില്ലെന്നും അസർബൈജാന് മനസിലാക്കിയെന്നുമാണ് റിപ്പോർട്ടുകൾ.
















