സുപ്രീംകോടതി വിധിയുടെ മറവില്‍, അതില്‍ നിഷ്‌കര്‍ഷിക്കാതിരുന്നിട്ടും യുവതികളെ പോലീസ് സംരക്ഷണയില്‍ ശബരിമല സന്നിധാനത്ത് പ്രവേശിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്നവോത്ഥാന നായകന്റെ പരിവേഷം നല്‍കാനായിരുന്നു. ഈ വിശ്വാസ ധ്വംസനത്തിനും കാപട്യത്തിനും തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ വീടുകള്‍ തോറും കയറിയിറങ്ങി അയ്യപ്പഭക്തരോട് സിപിഎം മാപ്പുപറഞ്ഞു.
ആഗോള അയ്യപ്പഭക്ത സംഗമം സംഘടിപ്പിച്ചത് പിണറായി വിജയന്‍ ഭക്തനാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. ഇതു പക്ഷേ തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. അയ്യപ്പ സംഗമത്തിലെ ആളില്ലക്കസേരകളും ‘കല്ലും മുള്ളും കാലിക്കുത്ത’ എന്ന പിണറായിയുടെ പ്രസംഗവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ശരണംവിളി മുദ്രാവാക്യവും ഇത് തെളിയിച്ചു. നിരീശ്വരവാദം ആദര്‍ശമായി കൊണ്ടുനടക്കുമെങ്കിലും പിണറായി ഭക്തനാണെന്ന് ചിലരെക്കൊണ്ട് പറയിപ്പിച്ചിരുന്നു. ഇത് സത്യമാണെങ്കില്‍ പിണറായിക്കു തന്നെ അത് പറയാമായിരുന്നല്ലോ. യഥാര്‍ത്ഥ ഭക്തന്മാര്‍ അങ്ങനെയാണ് ചെയ്യുക. ഇതുണ്ടായില്ലെന്നു മാത്രമല്ല, പിണറായി ഉറച്ച കമ്മ്യൂണിസ്റ്റാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി പ്രസ്താവനയിലൂടെ തിരുത്തുകയും ചെയ്തു. ഭക്തരെ കബളിപ്പിക്കാനും, അവരുടെ ശത്രുക്കളായ സ്വന്തം പാര്‍ട്ടി നേതാക്കളെ പ്രീണിപ്പിക്കാനുമാണ് ഇതിലൂടെ സിപിഎം ശ്രമിച്ചത്.
ഇടത് സര്‍ക്കാരിന്റെ നവോത്ഥാന സമിതിയില്‍ നിന്ന് അയ്യപ്പ സംഗമത്തില്‍ എത്തിയപ്പോള്‍ ശബരിമലയെയും അയ്യപ്പസ്വാമിയെയും രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള പി
ണറായി വിജയന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അയ്യപ്പ ഭക്തര്‍ ചമയുന്നവര്‍ ഒന്‍പത് വര്‍ഷത്തെ പിണറായി ഭരണത്തില്‍ ശബരിമലയിലെ സ്വര്‍ണ്ണ സമ്പത്ത് മുഴുവന്‍ കവര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് വെളിപ്പെടുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോയാല്‍ പിണറായി പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. കാരണം സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം സ്വര്‍ണ കവര്‍ച്ചകള്‍ നടക്കില്ല. ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ ഇങ്ങനെയൊന്നും ചെയ്യാനാവില്ലെന്ന മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും, തന്നെ എല്ലാവരും ചേര്‍ന്ന് കള്ളനാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തും പറഞ്ഞതിന്റെ താല്പര്യം വ്യക്തമാണ്. ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ചകള്‍ ഒരു സംയുക്ത സംരംഭമാണ് എന്നര്‍ത്ഥം.
ഇതിനുമുന്‍പ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇല്ലാതിരുന്ന ശബരിമലയോടുള്ള ഭക്തിപാരവശ്യം വെളിപാടു പോലെ പിണറായി വിജയന് ഉണ്ടായത് എന്തുകൊണ്ടാണ്? പത്ത് വര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയാക്കുമെങ്കിലും അധികാരത്തില്‍ നിന്ന് ഒരു ദിവസം പോലും മാറിനില്‍ക്കാനുള്ള ധൈര്യം പിണറായി വിജയനില്ല. എന്ത് അഭ്യാസം കാണിച്ചിട്ടാണെങ്കിലും അധികാരത്തില്‍ തുടരുക. നാണംകെട്ടും അധികാരം നേടുക, ആ നാണക്കേട് അധികാരം തീര്‍ത്തു കൊള്ളും എന്നതാണ് പിണറായിയുടെ നയം.
അധികാരത്തില്‍ നിന്ന് പുറത്താവുന്ന നിമിഷം മുതല്‍ പിണറായിയെ പല കേസുകളും വേട്ടയാടും. ജുഡീഷ്യറിയിലേതടക്കം വിരമിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ചും, പോലീസിനെയും അന്വേഷണ സംഘത്തെയും സ്വാധീനിച്ചുമാണ് ആരോപണങ്ങളെയും കേസുകളെയും പിണറായി നേരിട്ടിരുന്നത്. നിയമ സഭയ്‌ക്കകത്തും പുറത്തും പിണറായി നടത്തിയ അവകാശവാദങ്ങളും വെല്ലുവിളികളും ആക്രോശങ്ങളും അധികാരത്തിന്റെ ബലത്തിലായിരുന്നു. മടിയില്‍ കനമുള്ള പലയാളുകളും വഴിയില്‍ ഭയമില്ലെന്ന് ഭാവിക്കും. യഥാര്‍ത്ഥത്തില്‍ ഇവരുടെ ഉള്ളുനിറയെ ഭയമായിരിക്കും. ഇങ്ങനെയൊരു ആളാണ് പി
ണറായി എന്ന ഭരണാധികാരിയും പിണറായി എന്ന അച്ഛനും. കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നതോടെ ഈ പിതാവിന്റെ ഭയം പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്.
പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തോട് ജനങ്ങള്‍ക്ക് വിയോജിപ്പല്ല, വെറുപ്പാണ്. ഇത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ മുഖ്യമന്ത്രി തന്നെയാണ്. അപ്പോള്‍ ഇനി
യൊരു അധികാരത്തുടര്‍ച്ച ലഭിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഈയൊരു വിശ്വാസത്തിലാണ് പിണറായി കഴിയുന്നത്. അധികാരം ലഭിക്കുമെങ്കില്‍ ആര് പറയുന്ന, എന്തു കാര്യവും പിണറായി ചെയ്തെന്നിരിക്കും. അയ്യപ്പഭക്ത സംഗമവും മാതാ അമൃതാനന്ദമയീ ദേവിയെ ആദരിക്കുന്നതും, ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ലാല്‍സലാം നല്‍കി സ്വീകരിക്കുന്നതും, ഇനിയിപ്പോള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാന്‍ പോകുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള പല പരിപാടികളും അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം.
എന്തൊക്കെ ചെയ്തിട്ടും വീണ്ടും അധികാരം ലഭിക്കാത്ത പക്ഷം പിണറായിക്ക് ഒരു പ്ലാന്‍ ബി ഉണ്ട്. അത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള സഖ്യമാണ്. മുഖ്യമന്ത്രി കസേര മോഹിച്ചു നടക്കുന്ന ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെയൊന്നും കൈകാര്യം ചെയ്യാനുള്ള ശേഷി സതീശനില്ല. കെ.സി. വേണുഗോപാല്‍ സോണിയ കുടുംബത്തിന്റെ ചെവി തിന്നുന്ന കാലത്തോളം ഹൈക്കമാന്റ് തനിക്കൊപ്പം നില്‍ക്കുമെന്ന് സതീശന് യാതൊരു ഉറപ്പുമില്ല. തീര്‍ച്ചയായും ജയിച്ചു വരുന്ന കുറച്ച് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ സതീശന് കഴിയും. അങ്ങനെ മറ്റൊരു കോണ്‍ഗ്രസ് രൂപപ്പെടാം. അധികാരത്തിന് പുറത്താകുന്ന സിപിഎമ്മും പിണറായി വിജയനും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇങ്ങനെയൊരു പാര്‍ട്ടിയെ പിന്തുണയ്‌ക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇടതു പാര്‍ട്ടികളുടെ പിന്തുണയില്‍ എ. കെ. ആന്റണി മുഖ്യമന്ത്രിയായ പാരമ്പര്യമുണ്ടല്ലോ. ഇപ്പോള്‍തന്നെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തിന്റെ ഭാഗമാണല്ലോ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ബിജെപി കറുത്ത കുതിരയായാല്‍ പൊതുശത്രുവിന്റെ പേര് പറഞ്ഞ് സിപിഎമ്മിലെ ഒരു വിഭാഗവും വി.ഡി. സതീശനും ഒരുമിച്ചു ഭരിക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യാം.
പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍തന്നെ ശക്തമാണെന്ന് ഇരുവരുടെയും ശരീരഭാഷ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അധികാരത്തിന് പുറത്താകാന്‍ പോകുന്ന പിണറായിയും അധികാരം മോഹിക്കുന്ന സതീശനും തുല്യ ദുഃഖിതരാണ്.
















