കൊട്ടാരക്കര: കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നു പേർ മരിച്ചു. നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്നു യുവതി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
വീട്ടിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത് ഫയർഫോഴ്സിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ യുവതിയെ രക്ഷിക്കുവാൻ കിണറ്റിലേക്ക് ഇറങ്ങി. കിണറ്റിൽ ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനു വേണ്ടി പെൺകുട്ടിയുടെ സുഹൃത്ത് കിണറിനോട് ചേർന്ന് നിൽക്കവേ കിണറിന്റെ കൈവരിയും തൂണും ഇടിഞ്ഞ് യുവാവും കൂടി കിണറിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായ പരിക്കുപറ്റിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കൊട്ടാരക്കര ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അവിടെവെച്ച് മരണപ്പെടുകയാണ് ഉണ്ടായത്. കിണറിൽ വീണ യുവതിയേയും സുഹൃത്തായ ശിവകൃഷ്ണനേയും പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്തു എങ്കിലും അവരും മരണപ്പെട്ടു.
കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റംഗം ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ് കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്‌ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (31), അർച്ചനയുടെ കൂടെ താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവ കൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.
















