വാഷിങ്ടൺ : അമേരിക്കയിലെ സൗത്ത് കരോലിനയിലെ തിരക്കേറിയ ഒരു ബാറിൽ ഇന്നലെ പുലർച്ചെയുണ്ടായ വെടിവയ്‌പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 12 ന് പുലർച്ചെ ഒരു മണിക്ക് സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിലാണ് വെടിവയ്‌പ്പ് നടന്നത്.
ഹിൽട്ടൺ ഹെഡിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ വടക്കായിട്ടാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. വെടിവയ്‌പ്പുകളിൽ നിന്ന് രക്ഷപ്പെടാൻ നിരവധി പേർ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടിക്കയറിയെന്ന് ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് എത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നു.
തുടർന്ന് നിരവധി ഇരകളെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരിൽ നാല് പേർ കൊല്ലപ്പെട്ടു. അതേ സമയം വെടിവയ്‌പ്പുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
















