ബെംഗളൂരു : ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലെ ലോഡ്ജ് മുറിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ബാഗൽകോട്ട് ജില്ലയിലെ ഹുൻഗുണ്ടിൽ താമസിക്കുന്ന 24 കാരിയായ കാവേരി, ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ താമസിക്കുന്ന 25 കാരനായ രമേശ് ബന്ദിവദ്ദർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് ഇരുവരും ലോഡ്ജിൽ താമസിക്കാൻ എത്തിയത്. മുറിയെടുത്ത ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തീ അതിവേഗം പടരുകയായിരുന്നു. പിന്നീട് ലോഡ്ജ് ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിക്കുകയും അകത്തു നിന്ന് പൂട്ടിയ വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ ആളുകൾ മുറിയിലേക്ക് കയറിയപ്പോഴേക്കും രമേശിന് പൊള്ളലേറ്റിരുന്നു, കാവേരി ടോയ്‌ലറ്റിൽ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
അതേ സമയം യെലഹങ്ക ന്യൂ ടൗൺ പോലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്. ലോഡ്ജിൽ ആറ് മുറികളുണ്ടെന്നും തീ അയൽ മുറികളിലേക്ക് പടർന്നെങ്കിലും മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്ന സീൻ ഓഫ് ക്രൈം (സോക്കോ)യും ഫോറൻസിക് സംഘങ്ങളും അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ കുടുംബങ്ങളിൽ നിന്ന് എതിർപ്പ് നേരിട്ടുവെന്നും സൂചനയുണ്ട്. രമേഷ് പെട്രോൾ ഒഴിച്ച് മുറിക്ക് തീയിട്ടതായിരിക്കാമെന്നും കാവേരി തീയിൽ നിന്ന് രക്ഷപ്പെടാൻ ടോയ്‌ലറ്റിലേക്ക് ഓടിയെത്തിയെങ്കിലും ബോധംകെട്ട് മരിച്ചിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.
















