ഖാണ്ഡഹാർ: ശനിയാഴ്ച രാത്രിയിൽ അതിർത്തിയിൽ അഫ്ഗാൻ- പാകിസ്ഥാൻ സൈന്യങ്ങൾ (താലിബൻ സൈന്യം) തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് പ്രഖ്യാപിച്ചതായി അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സബിഹുള്ളപറയുന്നതനുസരിച്ച്, ഈ ഏറ്റുമുട്ടലുകളിൽ 9 താലിബാൻ സേനാംഗങ്ങളും കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ഡ്യൂറണ്ട് രേഖയിലെ പാകിസ്ഥാൻ സൈനിക സ്ഥാനങ്ങളിൽ മാരകമായ ‘പ്രതികാര’ ആക്രമണങ്ങൾ നടത്തിയതിന് ഒരു ദിവസത്തിന് ശേഷം, രാജ്യത്തിന്റെ അതിർത്തികൾ പ്രതിരോധിക്കാൻ അഫ്ഗാൻ സൈന്യം ‘പൂർണ്ണമായും തയ്യാറാണ്’ എന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹെൽമണ്ട്, കാണ്ഡഹാർ, പക്തിക, ഖോസ്റ്റ്, പക്തിയ, സാബുൾ, നൻഗർഹാർ, കുനാർ പ്രവിശ്യകളിലെ സൈനിക, മിലിഷ്യ ഔട്്പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ‘ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക്’ താലിബാൻ സർക്കാർ ‘ദൃഢമായ പ്രതികരണം’ നൽകിയതായി യാക്കൂബ് മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രാലയം നൽകുന്ന വിശദീകരണ പ്രകാരം, അർദ്ധരാത്രിയോടെ ‘പ്രവർത്തനങ്ങൾ’ അവസാനിച്ചു. ഡ്യൂറണ്ട് രേഖയിൽ അതീവ ജാഗ്രത പാലിക്കാൻ മുജാഹിദ് ‘ഇസ്ലാമിക് ആർമി’ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, പാകിസ്ഥാൻ ‘മുൻ തെറ്റുകൾ ആവർത്തിച്ചാൽ’, കാബൂളിന്റെ പ്രതികരണം ‘മുമ്പത്തേതിനേക്കാൾ കഠിനമായിരിക്കും’ എന്ന് മുന്നറിയിപ്പും നൽകി.
‘അഫ്ഗാനിസ്ഥാന് വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ട്, ഒരു ആക്രമണത്തിനോടും പ്രതികരിക്കാതിരിക്കില്ല,ഒരു പത്രസമ്മേളനത്തിൽ മുജാഹിദ് പറഞ്ഞു.
ബഹ്റാംച ജില്ലയിലെ ഡ്യൂറണ്ട് രേഖയ്‌ക്ക് സമീപം അഫ്ഗാൻ സൈന്യം ഓപ്പറേഷൻ നടത്തിയതായി അഫ്ഗാനിസ്ഥാന്റെ ഹെൽമണ്ട് പ്രവിശ്യാ സർക്കാരിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിനിടെ അഫ്ഗാൻ സൈന്യം മൂന്ന് പാകിസ്ഥാൻ സുരക്ഷാ പോസ്റ്റുകളും പിടിച്ചെടുത്തതായി കാബൂൾ ആസ്ഥാനമായുള്ള വാർത്താ ഏജൻസി ഹുറിയത്ത് റേഡിയോ റിപ്പോർട്ട് ചെയ്തു.
രാത്രിയിലെ ഏറ്റുമുട്ടലിനുശേഷം പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി കടന്നുപോകുന്ന സ്ഥലങ്ങൾ ഞായറാഴ്ച അടച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ രണ്ട് പ്രധാന അതിർത്തികളായ തോർഖാം, ചാമൻ എന്നിവ ഞായറാഴ്ച അടച്ചുപൂട്ടി, കൂടാതെ ഖാർലാച്ചി, അംഗൂർ അദ്ദ, ഗുലാം ഖാൻ എന്നിവിടങ്ങളിലെ കുറഞ്ഞത് മൂന്ന് ചെറിയ റൂട്ടുകളെങ്കിലും അടച്ചിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച അവസാനം, തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു മാർക്കറ്റിലും പാകിസ്ഥാൻ ബോംബാക്രമണം നടത്തിയതായി അഫ്ഗാൻ അധികൃതർ ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുത്തില്ല.
കഴിഞ്ഞ വ്യാഴാഴ്ചത്തെ ആക്രമണങ്ങൾ നടത്തിയതായി പാകിസ്ഥാൻ സമ്മതിച്ചില്ല, പക്ഷേ ‘പാകിസ്ഥാൻ താലിബാന് (തെഹ്‌രിക് താലിബൻ പാകിസ്ഥാൻ-ടിടിപി) സ്വന്തം മണ്ണിൽ അഭയം നൽകുന്നത് നിർത്താൻ’ കാബൂളിനോട് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ യുദ്ധ പരിശീലനം നേടിയതും അഫ്ഗാൻ താലിബന്റെ പ്രത്യയശാസ്ത്രം പങ്കിടുന്നതുമായ ടിടിപി, 2021 മുതൽ നൂറുകണക്കിന് സൈനികരെ കൊന്നതായി പാകിസ്ഥാൻ ആരോപിക്കുന്നു.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭാരത സന്ദർശനം നടത്തിയതോടെയാണ് പാകിസ്ഥാനിൽ നിന്ന് അഫ്ഗാന് എതിരേയുള്ള ആക്രമണം രൂക്ഷമായത്. 2021 ആഗസ്തിൽ താലിബൻ അധികാരമേറ്റതിനുശേഷം കാബൂളിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല യാത്രയാണിത്.
















