പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിത്തുടർന്ന് മിക്ക രാഷ്‌ട്രീയ പാർട്ടികളിലെയും നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ ഒരു പ്രവാഹം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻ ബിഹാർ മന്ത്രിയും രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) തലവനുമായ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ശനിയാഴ്ച തന്റെ ഇളയ സഹോദരൻ തേജസ്വി യാദവിനെ ലക്ഷ്യം വച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തിയത് ഇതിനോടകം തന്നെ ചർച്ചകൾക്ക് തിരി തെളിച്ചിട്ടുണ്ട്.
മഹാസഖ്യ സർക്കാർ രൂപീകരിച്ചാൽ എല്ലാ വീട്ടിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന തേജസ്വിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലാണ് തേജ് പ്രതാപ് യാദവ് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി എന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ തേജ് പ്രതാപ് യാദവിനോട് ചോദിച്ചപ്പോൾ ആദ്യം ആർജെഡി സർക്കാർ രൂപീകരിക്കട്ടെയെന്നാണ് ഹസൻപൂർ എംഎൽഎ കൂടിയായ തേജ് പ്രതാപ് യാദവ് മറുപടി പറഞ്ഞത്.
ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ് അടുത്തിടെ തന്റെ പുതിയ പാർട്ടിയായ ജൻ ശക്തി ജനതാദൾ രൂപീകരിച്ചിരുന്നു. ശനിയാഴ്ച തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അത് ഒരു വലിയ പ്രഖ്യാപനമായിരിക്കും എന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. കൂടാതെ തന്റെ പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് തേജ് പ്രതാപ് യാദവ് വാചാലനായി. “നാളെ മറ്റന്നാൾ നിങ്ങൾ ഒരു വലിയ പ്രഖ്യാപനം കേൾക്കും. എന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുകൾ പരസ്യമാക്കും.” – തേജ് പ്രതാപ് പറഞ്ഞു.
ഇതിനു പുറമെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മുമായി സഖ്യ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം നൽകാതെ തേജ് പ്രതാപ് യാദവ് ഒഴിഞ്ഞുമാറി. എല്ലാത്തരം പാർട്ടികളുമായും ചർച്ചകൾ തുടരുകയാണ്. സമയം വരുമ്പോൾ എല്ലാവർക്കും അറിയാം എന്ന് അദ്ദേഹം പറഞ്ഞു. ഏത് സീറ്റിൽ നിന്നാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തന്റെ പഴയ സീറ്റായ മഹുവയിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















