ന്യൂദൽഹി: ഭാരതം പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം 24.2 ദശലക്ഷം ടണ്ണിൽ നിന്ന് 35 ദശലക്ഷം ടണ്ണായി ഉയർത്തും. രാജ്യം പയർവർഗ്ഗങ്ങളുടെ ഏറ്റവും വലിയ ഉൽപ്പാദകനും ഉപഭോക്താവുമായ രാജ്യമാണെങ്കിലും, ഏറ്റവും വലിയ ഇറക്കുമതിക്കാരായി തുടരുന്നു. അതിനാൽ, ഉൽപാദനം, ഉൽപ്പാദനക്ഷമത, കൃഷിസ്ഥലം എന്നിവ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പയർവർഗ്ഗ സ്വാശ്രയ ദൗത്യം ആരംഭിച്ചിട്ടുണ്ട്. 2030-31 ആകുമ്പോഴേക്കും മൊത്തം പയർവർഗ്ഗ കൃഷി വിസ്തീർണ്ണം 27.5 ദശലക്ഷം ഹെക്ടറിൽ നിന്ന് 31 ദശലക്ഷം ഹെക്ടറായി വികസിപ്പിക്കുവാനുള്ള പദ്ധതി തയാറായിക്കഴിഞ്ഞു. ഈ മേഖലയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം.
ഉൽപാദനക്ഷമത ഹെക്ടറിന് 880 കിലോഗ്രാമിൽ നിന്ന് 1,130 കിലോഗ്രാം ആയി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ഉയർന്ന വിളവ് നൽകുന്ന, കീടങ്ങളെ പ്രതിരോധിക്കുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിലും കർഷകർക്ക് സമയബന്ധിതമായി വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഉയർന്ന നിലവാരമുള്ള വിത്തുകൾ ‘മിനി കിറ്റുകൾ’ വഴി വിതരണം ചെയ്യും, 1.26 കോടി ക്വിന്റൽ സർട്ടിഫൈഡ് വിത്തുകളും 88 ലക്ഷം സൗജന്യ വിത്ത് കിറ്റുകളും കർഷകർക്ക് നൽകും, ഇതൊക്കെയാണ് സർക്കാരിന്റെ പദ്ധതികളെന്ന് കേന്ദ്ര കൃഷി വകുപ്പുമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ പറഞ്ഞു.
കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനും പ്രാദേശിക മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി പയർവർഗ്ഗങ്ങൾ വളർത്തുന്ന പ്രദേശങ്ങളിൽ 1,000 സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ചൗഹാൻ പ്രഖ്യാപിച്ചു. ഓരോ യൂണിറ്റിനും 25 ലക്ഷം രൂപയുടെ സർക്കാർ സബ്സിഡി ലഭിക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് മുഴുവൻ കാർഷിക യന്ത്രങ്ങളും ‘ഒരു രാഷ്‌ട്രം, ഒരു കൃഷി, ഒരു ടീം’ എന്ന ദർശനത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക.
പ്രധാനമന്ത്രി ധൻ-ധന്യ യോജനയെക്കുറിച്ച് സംസാരിക്കുമ്പോൾ, കാർഷിക ഉൽപാദനക്ഷമത സംസ്ഥാനങ്ങൾക്കിടയിലും ഒരേ സംസ്ഥാനത്തെ ജില്ലകൾക്കിടയിലും വ്യത്യാസപ്പെടുന്നുവെന്ന് ചൗഹാൻ പറഞ്ഞു. ഈ അസമത്വം പരിഹരിക്കുന്നതിന്, ഉൽപാദനക്ഷമത കുറഞ്ഞ 100 ജില്ലകളെ സർക്കാർ തിരിച്ചറിയുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികൾ നടപ്പിലാക്കുകയും ചെയ്യും. ജലസേചന വ്യാപ്തി മെച്ചപ്പെടുത്തൽ, സംഭരണ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, വായ്‌പാ ലഭ്യത വിപുലീകരിക്കൽ, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്‌സ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം, നിതി ആയോഗ് ഒരു ഡാഷ്ബോർഡ് വഴി ഇത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മോശം പ്രകടനം കാഴ്ചവയ്‌ക്കുന്ന ജില്ലകളുടെ ഉൽപാദനക്ഷമത ദേശീയ ശരാശരിയിലേക്ക് ഉയർത്തിയാൽ, മൊത്തത്തിലുള്ള ദേശീയ ഉൽപാദനം ഉയരും, കർഷകരുടെ വരുമാനം വർദ്ധിക്കും, രാജ്യത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾ ഉറപ്പാക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
















