ശബരിമലയിലെ സ്വര്‍ണ്ണ സമ്പത്ത് കൊള്ളചെയ്തതു സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ ശരിവയ്‌ക്കുന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നു. സന്നിധാനത്തെ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ഇളക്കിയെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയ സ്വര്‍ണപ്പാളിയുടെ തൂക്കത്തില്‍ വലിയ തോതില്‍ കുറവ് വന്നിരിക്കുന്നു എന്നാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. മറ്റെന്തൊക്കെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് വെളിപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. വിജിലന്‍സിന്റെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ദേവസ്വം കമ്മിഷണറുടെ നിര്‍ദേശ പ്രകാരം സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പുപാളിയെന്നു രേഖപ്പെടുത്തിയാണെന്നും, ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണപ്പാളി മാറ്റാന്‍ ഉണ്ണികൃഷ്ണന്‍ നിര്‍ദേശം നല്‍കിയെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണപ്പാളിയില്‍ ക്രമക്കേട് നടന്നിരിക്കുന്നു എന്നര്‍ത്ഥം. ഉണ്ണികൃഷ്ണന്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇതുവരെ പറഞ്ഞുപോന്നത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന അന്വേഷണം ഇനിയങ്ങോട്ട് ഏതു ദിശയില്‍ സഞ്ചരിക്കും എന്നാണ് അറിയേണ്ടത്. അന്വേഷണം ശരിയായി മുന്നോട്ടു പോയാല്‍ ഇപ്പോള്‍ നിരപരാധികള്‍ ചമയുന്നവരും കൈമലര്‍ത്തുന്നവരുമായ പലരും കുടുങ്ങും. സ്വര്‍ണ്ണപ്പാളി അഴിച്ചെടുത്ത് കൊണ്ടുപോകാന്‍ അനുമതി നല്‍കിയ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു മാത്രമല്ല ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. മുരാരി ഒരു കൂട്ടുപ്രതി മാത്രമാണ്. അതാണ് അയാളുടെ ധൈര്യവും.
വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. കോടതിയുടെ ഭാഗത്തുനിന്ന് സത്വരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സത്യസന്ധമായി പെരുമാറുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിനും സര്‍ക്കാരിനും പ്രതികൂലമാകുന്ന എന്തെങ്കിലും കാര്യം അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് ഇതുവരെയുള്ള അനുഭവം വച്ച് കരുതാനാവില്ല. കോടതിയെ വിദഗ്ധമായി കബളിപ്പിക്കുന്നതിനാവും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തുനിന്ന് ഇനിയുള്ള നീക്കങ്ങള്‍.
കോടതി നിര്‍ദേശത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം ചെയ്തിട്ടുള്ളതുതന്നെ ദുഷ്ടലാക്കോടെയാണെന്ന് വിശ്വസിക്കേണ്ടിവരും. ആറാഴ്ചക്കാലം സമയമുണ്ടല്ലോ എന്നായിരിക്കും മന്ത്രിയുടെ മനസ്സിലുള്ളത്. അതിനിടെ അട്ടിമറികള്‍ നടത്താം. ഇത്രയും വലിയ കൊള്ള ശബരിമലയില്‍ നടത്താമെങ്കില്‍ അത് മൂടി വയ്‌ക്കാന്‍ ഏതറ്റം വരെയും ഇക്കൂട്ടര്‍ പോകും. കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമായാണ് ഇവര്‍ കാണുക. കോടതിവിധിയെ സ്വാഗതം ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്.
ക്രമക്കേടുകളും കവര്‍ച്ചകളും നടന്നിട്ടുള്ളത് ദ്വാരപാലക ശില്‍പ്പങ്ങളില്‍ മാത്രമല്ല. യോഗദണ്ഡിലും രുദ്രാക്ഷമാലയിലും സ്വര്‍ണം കെട്ടിയതിലും ദുരൂഹത നിലനില്‍ക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ അടുത്ത ബന്ധുവിനാണ് ഇതിന്റെ ചുമതല നല്‍കിയതെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതിനും ദേവസ്വം ബോര്‍ഡ് പ്രത്യേക ഉത്തരവ് ഇറക്കുകയുണ്ടായി. ശബരിമലയിലെ മറ്റ് സ്വര്‍ണ്ണ സമ്പത്തിനും എന്താണ് സംഭവിച്ചിട്ടുള്ളതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ ഭരണക്കാരുടെയും പ്രതിപക്ഷത്തിന്റെയും സര്‍ക്കാരുകളുടെ കാലത്ത് ക്രമക്കേടുകളും കവര്‍ച്ചയുമൊക്കെ നടന്നിട്ടുള്ളതിനാല്‍ ഇരുവരും ഒത്തുകളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭരണപക്ഷ നേതാക്കളുടെ വാക്കുകളില്‍ത്തന്നെ ഇതിന്റെ സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ അന്ധമായി വിശ്വസിക്കുന്നത് അബദ്ധമായേക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ രക്ഷപ്പെടുകയും ചെയ്യും. അതു സംഭവിക്കാതിരിക്കാനുള്ള കരുതല്‍ ആവശ്യമാണ്.















