ന്യൂദൽഹി : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വീഡിയോകളുടെ ഉപയോഗം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. തെറ്റായ വിവരങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് സമയത്ത് എല്ലാത്തരം എഐ- ജനറേറ്റഡ് വീഡിയോകളുടെയും ഉപയോഗം നിരോധിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.
ഇനി മുതൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കോ, സ്ഥാനാർത്ഥിക്കോ, തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ആർക്കും എഐ വീഡിയോകൾ പങ്കിടാൻ കഴിയില്ല. വോട്ടർമാരെ സ്വാധീനിക്കുന്നതിനോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ എഐ- ജനറേറ്റഡ് ഉള്ളടക്കം ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
കൃത്രിമബുദ്ധി ഉപയോഗിക്കുമ്പോൾ രാഷ്‌ട്രീയ പാർട്ടികൾ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലോ ഇന്റർനെറ്റിലോ ഏതെങ്കിലും പോസ്റ്റുകൾ പങ്കിടുമ്പോൾ സ്ഥാനാർത്ഥികളും പാർട്ടികളും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ എഐ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്‌ട്രീയ പ്രസ്താവനകൾ മറ്റ് പാർട്ടികളുടെ നയങ്ങൾ, പരിപാടികൾ, ട്രാക്ക് റെക്കോർഡ്, പൊതുപ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പൊതു കർത്തവ്യങ്ങളുമായി ബന്ധമില്ലാത്ത നേതാക്കളുടെയോ പ്രവർത്തകരുടെയോ വ്യക്തിജീവിതത്തെ വിമർശിക്കുന്നതിൽ നിന്ന് സ്ഥാനാർത്ഥികളും പാർട്ടികളും വിട്ടുനിൽക്കണം. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വളച്ചൊടിച്ച വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നിലനിർത്തുന്നത് പരമപ്രധാനമാണെന്നും വിവരങ്ങൾ വളച്ചൊടിക്കുന്നതിനോ തെറ്റായി പ്രതിനിധീകരിക്കുന്നതിനോ എഐ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കമ്മീഷൻ ഊന്നിപ്പറഞ്ഞു. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
















