ടെൽ അവീവ് ; വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം ഇന്ന് പുലർച്ചെ അംഗീകരിച്ചതിന് പിന്നാലെ ഗാസ മുനമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങൾ നിലച്ചതായി റിപ്പോർട്ട്. പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായുള്ള ആദ്യ മണിക്കൂറുകളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം വെടിനിർത്തൽ കരാർ പൂർണമായും പ്രാബല്യത്തിൽ വരാൻ 24 മണിക്കൂറോളം സമയമെടുക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ചത്.
കരാർ പ്രകാരം ഐ ഡി എഫ്. ഗാസ മുനമ്പിലെ പുതിയ മേഖലയിലേക്ക് പിന്മാറും. ഗാസയുടെ ഏകദേശം 53% പ്രദേശത്ത് നിയന്ത്രണം നിലനിർത്തും. ഇതിനുശേഷം 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന നടപടി ഹമാസ് ആരംഭിക്കും.
കെയ്റോയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ ഹമാസ് നേരത്തെ തയ്യാറായിരുന്നു.
















