ന്യൂദൽഹി: പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐയുടെ ഭീകരപ്രവർത്തന ആസൂത്രണം ഭാരത ഇന്റലിജൻസ് ഏജൻസികൾ തകർത്തു. ജലന്ധറിലെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ- ഇന്റലിജൻസ് യൂണിറ്റ് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ തകർക്കുകയായിരുന്നു. ആക്രമണത്തിന് ശേഖരിച്ച് കരുതിയ 2.5 കിലോഗ്രാം അതിതീവ്ര സ്‌ഫോടകവസ്തുക്കളും സാമഗ്രികളും കണ്ടെടുത്തു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ രണ്ട് പ്രവർത്തകരെ പിടികൂടിയെന്നും എക്സിലെ ഒരു പോസ്റ്റിലൂടെ പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വെളിപ്പെടുത്തി. അദ്ദേഹം ഇങ്ങനെ എഴുതി: ‘പാകിസ്ഥാന്റെ ഐഎസ്ഐ പിന്തുണയുള്ള ഭീകര ശൃംഖലയ്‌ക്കെതിരായ ഒരു മുന്നേറ്റത്തിൽ, ബികെഐ സൂത്രധാരൻ ഹർവീന്ദർ സിംഗ് റിൻഡയുടെ നിർദ്ദേശപ്രകാരം യുകെ ആസ്ഥാനമായുള്ള കിങ്കരന്മാരായ നിഷാൻ ജൗരിയൻ, ആദേഷ് ജമറായി എന്നിവർ നടത്തുന്ന ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ ജലന്ധർ കൗണ്ടർ ഇന്റലിജൻസ് തകർത്തു. 2.5 കിലോഗ്രാം ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്)/ആർഡിഎക്സ്, ഒരു റിമോട്ട് കൺട്രോൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഗുർജിന്ദർ സിംഗ്, ദിവാൻ സിംഗ് എന്നീ രണ്ട് പ്രവർത്തകരെ തിരിച്ചറിഞ്ഞു. ‘ഇവർ നടത്താൻ ലക്ഷ്യമിട്ട ഭീകരാക്രമണത്തിന് വേണ്ടിക്കരുതിയതാണ് ഐഇഡി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡിജിപി യാദവ് വിശദീകരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും സ്‌ഫോടകവസ്തുക്കൾ സംബന്ധിച്ച നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അമൃത്സറിലെ പിഎസ് എസ്എസ്ഒസിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ, അമൃത്സർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) വിഭാഗം പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു അതിർത്തി ആയുധ, മയക്കുമരുന്ന് കള്ളക്കടത്ത് മൊഡ്യൂൾ കണ്ടെത്തി.
അറസ്റ്റിലായ പ്രതികൾ അതിർത്തിക്കപ്പുറത്ത് നിന്ന് കള്ളക്കടത്ത് നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കള്ളക്കടത്തുകാരന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ”പഞ്ചാബിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളികൾക്കും വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആയുധങ്ങൾ എന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ച് ഡിജിപി യാദവ് പറഞ്ഞു.
















