പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണഭൂഷിത കട്ടിളപ്പാളികള്‍ മുതല്‍ ദ്വാരപാലക ശില്‍പ പാളികള്‍ വരെ അടിച്ചുമാറ്റിയതില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റു മുതല്‍ തിരുവാഭരണ കമ്മിഷണര്‍ വരെയുള്ളവര്‍ക്കു പങ്ക്. ദ്വാരപാലക ശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിട്ടത് അന്നത്തെ പ്രസിഡന്റ് നിര്‍ദേശിച്ച പ്രകാരമായിരുന്നെന്നു മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
2019 മേയ് 20നു ശ്രീകോവില്‍ വാതില്‍കട്ടിളകള്‍ ഇളക്കി മാറ്റിയത് അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു എന്നിവരടക്കം എട്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നെന്നു മഹസര്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കുമൊഴിയാനാകില്ല.
കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. പോറ്റിയും ഈ സ്ഥാപനവും തമ്മില്‍ വര്‍ഷങ്ങളുടെ ഇടപാടുകളുണ്ടെന്നാണ് നിഗമനം. കമ്പനി
അധികൃതര്‍ ശബരിമലയിലെത്തിയിരുന്നു. അങ്ങനെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുമായി കീഴ്ശാന്തിയെന്ന നിലയില്‍ പോറ്റി ബന്ധപ്പെട്ടത്. താമസം, ദര്‍ശന സൗകര്യം എന്നിവയെല്ലാം പോറ്റി തന്നെയാണ് ഇവര്‍ക്കൊരുക്കിയതും.
കീഴ്ശാന്തി പദവി ദുര്‍വിനിയോഗിച്ചു പോറ്റി പല ഉന്നതരുമായും ബന്ധം സ്ഥാപിച്ചു. വഴിപാടുകള്‍ നടത്തിക്കൊടുക്കാന്‍ ഇടനിലക്കാരനുമായി. കട്ടിള, കതക്, ദ്വാരപാലക ശില്‍പങ്ങള്‍, പാനലുകള്‍ എന്നിവ സ്വര്‍ണം പൂശാന്‍ ബോര്‍ഡാണ് തീരുമാനിച്ചതെങ്കിലും സ്മാര്‍ട്ട് ക്രിയേഷന്‍സിനെക്കൊണ്ടു ചെയ്യിക്കാന്‍ സമ്മര്‍ദം ചെലുത്തിയത് പോറ്റിയാണ്.
വമ്പന്‍ സ്രാവുകളെ കണ്ടെത്തി അവരുടെ പണമുപയോഗിച്ചാണ് പോറ്റി എല്ലാം ചെയ്യിക്കുന്നത്. പോറ്റി പണം സമ്പാദിക്കുന്നതും അങ്ങനെയാണ്. ഇയാളുടെ സ്വത്തുവിവരങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.
















