സ്റ്റോക്കോം ∙ ലോകശ്രദ്ധ വീണ്ടും നോർവേയിലെ ഓസ്‌ലോയിലേക്ക്. സമാധാന നൊബേൽ സമ്മാന ജേതാവിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഈ വർഷം മത്സരം അതിവിശേഷമായിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉച്ചത്തിലുള്ള അവകാശവാദങ്ങൾ ആഗോള രാഷ്‌ട്രീയ വേദികളിൽ ചർച്ചയാവുമ്പോൾ, അദ്ദേഹത്തിന് എതിരാളികളായി രംഗത്തെത്തിയിരിക്കുന്നത് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെക് ലോകത്തിലെ ശക്തനായ ശബ്ദം ഇലോൺ മസ്‌ക്, മരണാനന്തര നാമനിർദേശത്തിൽ ഉൾപ്പെട്ട ഫ്രാൻസിസ് മാർപാപ്പ എന്നിവരാണ്. ആഗോള തലത്തിൽ സമാധാന പ്രവർത്തനങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കും നേതൃത്വം നൽകിയ സംഘടനകളും വ്യക്തികളും ഉൾപ്പെട്ട പട്ടികയിൽ നിന്നും ആരെയായിരിക്കും സമിതി തെരഞ്ഞടുക്കുക എന്നതാണ് ഇപ്പോഴത്തെ വലിയ ആകാംക്ഷ.
338 നാമനിർദേശങ്ങൾ — 244 വ്യക്തികൾ, 94 സംഘടനകൾ
നൊബേൽ സമിതി വ്യക്തമാക്കുന്നതനുസരിച്ച് ഈ വർഷം സമാധാന നൊബേലിനായി 338 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 244 വ്യക്തികളും 94 സംഘടനകളുമാണ്. സമിതി നാമനിർദേശങ്ങൾ പരസ്യമായി വെളിപ്പെടുത്താറില്ലെങ്കിലും രാഷ്‌ട്രീയ, മത, സാങ്കേതിക മേഖലകളിൽ നിന്നും നിരവധി പ്രമുഖ പേരുകളാണ് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ട്രംപ് — ശക്തമായ അവകാശവാദം
സമാധാന നൊബേൽ നേടാനുള്ള സാധ്യതകളിൽ ഏറ്റവും മുന്നിൽ ചർച്ച ചെയ്യപ്പെടുന്നത് ഡോണൾഡ് ട്രംപ് ആണെന്ന് പറയാം. ഗാസ സമാധാന ധാരണ മുന്നോട്ടുവെച്ചതിനെ തുടർന്നാണ് ട്രംപ് അവകാശവാദം ശക്തമാക്കിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർ ട്രംപിനെ നാമനിർദേശം ചെയ്‌തവരിൽപ്പെടുന്നു. യുഎസ് കോൺഗ്രസ് അംഗം ബഡ്ഡി കാർട്ടറും ഇതിന് പിന്തുണ നൽകി.
‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ലഭിക്കില്ല. ഒന്നും ചെയ്യാത്ത ഒരാൾക്കായിരിക്കും അവർ അത് നൽകുക. എന്നാൽ നമ്മുടെ രാജ്യത്തിന് ലഭിക്കേണ്ടതാണ്’ — സെപ്റ്റംബർ 30ന് വെർജീനിയയിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ട്രംപ് പ്രസ്താവിച്ചു. അദ്ദേഹത്തെ ശുപാർശ ചെയ്യണമെന്ന ആവശ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചതാണ് പിന്നീട് ഇന്ത്യയ്‌ക്കെതിരായ തീരുവ വർധനയുടെ പശ്ചാത്തലമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ് പ്രസിഡന്റുകളിൽ തിയഡോർ റൂസ്‌വെൽട്ട് (1906), വുഡ്രോ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബറാക് ഒബാമ (2009) എന്നിവരാണ് മുമ്പ് സമാധാന നൊബേൽ നേടിയവർ.
ഫ്രാൻസിസ് മാർപാപ്പ – ആഗോള സൗഹൃദത്തിന്റെ പ്രതീകം
ഏപ്രിൽ 21ന് നിര്യാതനായ ഫ്രാൻസിസ് മാർപാപ്പയെ ഈ വർഷം ആദ്യം സമാധാന നൊബേലിനായി നാമനിർദേശം ചെയ്തിരുന്നു. ‘ജനവിഭാഗങ്ങൾക്കും രാജ്യങ്ങൾക്കുമിടയിൽ ദൃഢമായ സമാധാനവും സാഹോദര്യവും വളർത്തിയതിൽ നൽകിയ അദ്ദേഹത്തിന്റെ സംഭാവനകൾ’ കണക്കിലെടുത്താണ് നോർവേയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഡാഗ് ഇൻഗെ ഉൾസ്റ്റൈൻ നാമനിർദേശം ചെയ്തത്.
കാലാവസ്ഥാ സംരക്ഷണത്തിലും സാമൂഹിക അനുരഞ്ജനത്തിലും മാർപാപ്പ എടുത്ത നിലപാടുകൾ 2022-ലും പരിഗണനയിൽപ്പെട്ടിരുന്നു. മരണാനന്തരം നൊബേൽ സമ്മാനം നൽകാത്തത് സമിതിയുടെ പതിവായതിനാൽ അദ്ദേഹത്തിന്റെ സാധ്യതയിൽ അനിശ്ചിതത്വമുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സ്വാധീനവും മാന്യതയും അദ്ദേഹത്തെ പ്രധാന സ്ഥാനത്തേക്കുയർത്തുന്നു.
ഇമ്രാൻ ഖാൻ – ജയിലിൽ നിന്നും സമാധാന നാമനിർദേശം
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, നിലവിൽ ജയിലിൽ കഴിയുന്നുവെങ്കിലും, ഈ വർഷത്തെ പട്ടികയിൽ പ്രധാന സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ വേൾഡ് അലയൻസ് (PWA) അംഗങ്ങളും നോർവേയിലെ പാർട്ടിയറ്റ് സെൻട്രം എന്ന രാഷ്‌ട്രീയ പാർട്ടിയും ചേർന്നാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംരക്ഷണത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി എടുത്ത നിലപാടുകളും ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങളിലെ ഇടപെടലുകളും അദ്ദേഹത്തെ മുൻപന്തിയിലേക്ക് കൊണ്ടുവന്നു. 2019-ലും ഇമ്രാൻ ഖാൻ സമാധാന നൊബേലിനായി പരിഗണനയിൽപ്പെട്ടിരുന്നു.
ഇലോൺ മസ്‌ക് – അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശബ്ദം
സാങ്കേതിക ലോകത്തിന്റെ മുഖംമൂടിയായ ഇലോൺ മസ്‌ക് നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടത് ആഗോളതലത്തിൽ വലിയ ചർച്ചക്ക് വഴിവച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി മസ്‌ക് സ്വീകരിച്ച നിലപാടുകളാണ് സ്ലൊവേനിയൻ യൂറോപ്യൻ പാർലമെന്റ് അംഗമായ ബ്രാങ്കോ ഗ്രിംസ് അദ്ദേഹത്തെ നാമനിർദേശം ചെയ്യാൻ പ്രേരിപ്പിച്ചത്. നാമനിർദേശത്തെ കുറിച്ചുള്ള സമിതിയുടെ സ്ഥിരീകരണ ഇമെയിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ ഈ വാർത്ത വൻ ശ്രദ്ധ നേടിയിരുന്നു.
അൻവർ ഇബ്രാഹിം – ദക്ഷിണേഷ്യൻ നയതന്ത്രത്തിന്റെ പ്രതിനിധി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമാധാന നൊബേലിനായി നാമനിർദേശിക്കപ്പെട്ട മറ്റൊരു പ്രധാന നേതാവാണ്. പ്രാദേശിക സൗഹൃദവും സംവാദത്തിലൂടെയുള്ള സമാധാന പ്രോത്സാഹനവുമാണ് അദ്ദേഹത്തിന്റെ നാമനിർദേശത്തിന് പിന്നിൽ. തായ്‌ലൻഡ്–കംബോഡിയ സംഘർഷത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായി.
സന്നദ്ധപ്രവർത്തകർ, യുഎൻ ഏജൻസികൾ മുൻപന്തിയിൽ
യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും നടുവിൽ സാധാരണക്കാരെ സഹായിക്കുന്ന സുഡാനിലെ അടിയന്തര പ്രതികരണ സംഘം, ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുഎൻഎച്ച്സിആർ, യുഎൻആർഡബ്ല്യുഎ തുടങ്ങിയ സംഘടനകളും ഈ വർഷത്തെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അപ്രതീക്ഷിത പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുന്നു
സമാധാന നൊബേൽ പ്രഖ്യാപനം എല്ലായ്‌പ്പോഴും ലോകത്തെ അമ്പരപ്പിക്കുന്ന ഒന്നായിരിച്ചിട്ടുണ്ട്. ട്രംപിന്റെ അവകാശവാദം വലുതായിട്ടുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ആഗോള സൗഹൃദപ്രതീകവും ഇമ്രാൻ ഖാന്റെ ജനാധിപത്യ പോരാട്ടവും ഇലോൺ മസ്‌കിന്റെ സ്വാതന്ത്ര്യ നിലപാടുകളും മത്സരത്തെ രസകരമാക്കുന്നു.
ഏത് പേരാണ് ഈ വർഷത്തെ സമാധാന നൊബേലിലൂടെ ലോകശ്രദ്ധയുടെ കേന്ദ്രമാകുക? ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
















