പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ശബരിമല ശ്രീകോവിലില്‍ നിന്ന് അപഹരിച്ചതായി സൂചന. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് ഒന്നര കിലോയില്‍ കുറയാത്ത സ്വര്‍ണം നഷ്ടമായി എന്നാണ്. എന്നാല്‍ 1998-ല്‍ രണ്ട് ശില്‍പങ്ങളിലെയും പാളികളില്‍ ഉദ്ദേശം അഞ്ച് കിലോ സ്വര്‍ണമെങ്കിലും പൊതിഞ്ഞിരിക്കാമെന്നാണ് 1999-ല്‍ വിജയ് മല്യക്കു വേണ്ടി ശ്രീകോവിലില്‍ പരിശോധന നടത്തിയ സെന്തില്‍നാഥന്റെ നിഗമനം. കൂടാതെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ കതകുകളും പാര്‍ശ്വഭിത്തികളിലെ രണ്ട് പാനലുകളും ഇളക്കിയതായാണ് കണ്ടെത്തല്‍. അഞ്ചുകിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
1999-ല്‍ സ്വര്‍ണഭൂഷിതമായ ശ്രീകോവില്‍ ദേവന് സമര്‍പ്പിച്ച ശേഷം യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച രേഖ വിലയിരുത്തിയാണ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും 1.5 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയത്. ശ്രീകോവിലിന്റെ ഓരോ ഭാഗത്തും പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് തിരുവാഭരണ രജിസ്റ്ററില്‍ ഇല്ലാത്ത സ്ഥിതിക്ക് യുബി ഗ്രൂപ്പിന്റേത് എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള രേഖയുടെ ആധികാരികതയും വിശ്വാസ്യതയും ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. രേഖ 1999ലേതു തന്നെയെങ്കില്‍ അതില്‍ കൃത്രിമം നടന്നിട്ടുണ്ടൊ എന്നതും പരിശോധിക്കണം.
തിരുവാഭരണ കമ്മിഷണര്‍ ഓഫീസ് നിലകൊള്ളുന്ന ആറന്മുള കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന നടന്നതെന്നും സൂചനയുണ്ട്. സ്വര്‍ണം ചെമ്പാക്കിയത് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണെന്ന സംശയവും ബലപ്പെടുന്നു. ജന്മഭൂമിയുടെ റിപ്പോര്‍ട്ട് ശരിവയ്‌ക്കും വിധമാണ് ഇക്കാര്യത്തിലെ വിജിലന്‍സ് നിഗമനം എന്നതും ശ്രദ്ധേയം.
സന്നിധാനത്തുനിന്നും അഴിച്ചെടുത്ത പാളികള്‍ തന്നെയാണോ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്ന സംശയവും ഉയരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നാണ്. അഴിച്ചെടുത്ത ചെമ്പുപാളികളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണമായും സ്വര്‍ണം നീക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനുള്ള സാധ്യത ഏറെയാണ്. ശബരിമല ദാരുശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുത്തതും സംശയാസ്പദമാണ്. പഴയതിന്റെ അളവില്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനെടുത്ത സമയമാകാം ഇതെന്നാണ് വിജിലന്‍സിന്റെയും നിഗമനം.
ചെമ്പുപാളികള്‍ സന്നിധാനത്തു നിന്ന് അഴിച്ചപ്പോള്‍ തൂക്കം 42.8 കിലോയും ചെന്നൈയില്‍ എത്തിച്ചപ്പോള്‍ 38.25 കിലോയുമായി. 4.55 കിലോയുടെ കുറവ് എങ്ങനെ വന്നു എന്നതിന് ഇനിയും തൃപ്തികരമായ വിശദീകരണമില്ല.















