ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ തിരിച്ചറിയാൻ ബിഹാറിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ബിഹാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അംഗൻവാടി ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക.
ശിരോവസ്ത്രമണിഞ്ഞും ബുർഖ ധരിച്ചും എത്തുന്ന സ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോളിങ് ബൂത്തുകൾക്കുള്ളിൽ വോട്ടർമാരെ പരിശോധിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്നും അവ കർശനമായി പാലിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
‘ബുർഖ ധരിച്ച സ്ത്രീകളെ തിരിച്ചറിയുന്നതിനായി അംഗൻവാടി ജീവനക്കാരെ എല്ലാ പോളിങ് ബൂത്തുകളിലും വിന്യസിക്കും. ഒരു പോളിങ് സ്റ്റേഷനുള്ളിൽ എങ്ങനെയാണ് വ്യക്തിത്വം പരിശോധിക്കേണ്ടത് എന്ന കാര്യത്തിലുള്ള കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്. അത് കർശനമായി പാലിക്കപ്പെടുകതന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു.
ബൂത്തുകളിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് ചെയ്യാനെത്തുന്നവർ ബുർഖ ധരിച്ചു വരുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി.
















