ന്യൂദൽഹി: ഈ വർഷത്തെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ദ്വാരകയിലെ യശോഭൂമിയിൽ (ഇന്ത്യാ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്റർ) ഒരുക്കങ്ങൾ പൂർത്തിയായി, കേന്ദ്ര കമ്മ്യൂണിക്കേഷൻ വകുപ്പുമന്ത്രി ജ്യോതിരാദിത്യ.എം. സിന്ധ്യ വിലയിരുത്തി. ദ്വാരക യശോഭൂമിയിലെ വേദികൾ സന്ദർശിച്ചു. ഒക്ടോബർ 8-ന് രാവിലെ 9:30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ഐഎംസി 2025-ന്റെ വ്യാപ്തി, ലക്ഷ്യം, ആഗോള പ്രാധാന്യം എന്നിവ വിശദീകരിച്ചു.
5-ജി, എഐ, എംഎൽ, ഐഒടി, ഉപഗ്രഹ ആശയവിനിമയം തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ ഭാരതത്തെ ആഭ്യന്തരമായും ആഗോളതലത്തിലും പരസ്പരം ബന്ധിപ്പിക്കാൻ ടെലികമ്യൂണിക്കേഷൻസ് മേഖല വഴിയൊരുക്കുന്ന പശ്ചാത്തലത്തിൽ ഐഎംസി 2025 നവ മാതൃക സൃഷ്ടിക്കുമെന്ന് സിന്ധ്യ പറഞ്ഞു.
ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഭാഗമായി യശോഭൂമിയിൽ 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ച പ്രദർശന സ്ഥലത്ത് 400-ലേറെ പ്രദർശകരും ഒന്നര ലക്ഷത്തിലധികം സന്ദർശകരും 7,000 പ്രതിനിധികളും 150-ലേറെ രാജ്യങ്ങളിലെ പങ്കാളികളും ഒരുമിക്കും. ‘ഭാരതത്തിന്റെ വളരുന്ന ശേഷിയും ഡിജിറ്റൽ മേഖലയിലെ നേതൃത്വവും പ്രതിഫലിക്കുന്ന ഏഷ്യൻ, ആഗോള സാങ്കേതിക കോൺഗ്രസ്’ എന്ന നിലയിലേക്ക് ഐഎംസി വളർന്നതായി സിന്ധ്യ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ നൂതനാശയ അതിരുകളെ പ്രതിനിധീകരിക്കുന്ന ആറ് സുപ്രധാന ആഗോള ഉച്ചകോടികൾക്ക് ഐഎംസി 2025 വേദിയൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു:
പ്രധാനപ്പെട്ട പരിപാടികളിൽ ചിലത് ഇങ്ങനെയാണ്…
– ഭാരത് 6-ജി സഖ്യത്തിലൂടെ 6-ജി സാങ്കേതികവിദ്യയുടെ ഗവേഷണത്തിൽ ഭാരതത്തിന്റെ നേതൃത്വം അടയാളപ്പെടുത്തുന്ന അന്താരാഷ്‌ട്ര ഭാരത് 6-ജി സിംപോസിയം.
– നെറ്റ്‌വർക്കുകളിലും സേവനങ്ങളിലും നിർമിതബുദ്ധിയുടെ പരിവർത്തനപരമായ സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്‌ട്ര എഐ ഉച്ചകോടി.
– 120 കോടിയിലധികം ടെലികോം ഉപയോക്താക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചചെയ്യുന്ന സൈബർ സുരക്ഷാ ഉച്ചകോടി.
– ഭാരതത്തിലെ ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങളുടെ പുതുയുഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാറ്റ്കോം ഉച്ചകോടി.
– ഏകദേശം 500 സ്റ്റാർട്ടപ്പുകളെയും 300 വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സ്വകാര്യ ഓഹരി നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരെയും ഒരുമിപ്പിക്കുന്ന ഐഎംസി ആസ്പയർ പരിപാടി.
– 15 അന്തിമ മത്സരാർത്ഥികൾ അന്താരാഷ്‌ട്ര വേദിയിൽ ഒരു മില്യൺ ഡോളർ നിക്ഷേപ അവസരത്തിനായി മത്സരിക്കുന്ന ആഗോള സ്റ്റാർട്ടപ്പ് ലോകകപ്പ് – ഭാരതീയ പതിപ്പ്.
ഈ പരിപാടികൾ ഐഎംസി 2025-നെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും നിക്ഷേപങ്ങളുടെയും ആഗോള സംഗമ കേന്ദ്രമായി ഉയർത്തുന്നുവെന്നും ഇത് ഭാരതത്തിന്റെ ടെലികോം, ഡിജിറ്റൽ വളർച്ചയെ നിർവചിക്കുന്ന നൂതനാശയ മനോഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
120 കോടി മൊബൈൽ വരിക്കാർ, 97 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ, കേവലം 22 മാസം കൊണ്ട് ലോകത്തെ ഏറ്റവും വേഗമേറിയ 5-ജി വിന്യാസം തുടങ്ങിയ നേട്ടങ്ങളിലൂടെ ലോകത്തിലെ മൂന്ന് മുൻനിര ഡിജിറ്റൽ രാജ്യങ്ങളിലൊന്നായി ഭാരതം നിലകൊള്ളുന്നുവെന്ന് ടെലികോം മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി വ്യക്തമാക്കി.
















