തിരുവനന്തപുരം: കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തി വയ്‌പ്പിച്ചതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം മന്ത്രി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും, പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നുമൊക്കെ മന്ത്രി ചോദിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ.
ഇതേപോലെ ബംഗ്ലാദേശിനു വേണ്ടിയും പഹൽഗാമിന് വേണ്ടിയും നൈജീരിയയ്‌ക്ക് വേണ്ടിയും മൈം അവതരിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ അനുമതി തരുമോയെന്നാണ് കാസയുടെ ചോദ്യം. മത രാഷ്‌ട്രീയ വിഷയങ്ങൾ സ്കൂൾ കുട്ടികളുടെ കലോത്സവങ്ങളിൽ കടന്ന് കയറാൻ അനുവദിക്കുന്നതിലൂടെ മന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത് ?
അങ്ങനെയാണെങ്കിൽ എന്തിനുവേണ്ടിയായിരുന്നു മുൻപൊരു സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച ടാബ്ലോയിൽ ഒരു ഷാൾ ചുറ്റിയ തീവ്രവാദിയെ ഉൾപ്പെടുത്തിയതിന് വിവാദമുണ്ടാക്കിയതും? അതുപോലെ കിതാബ് എന്ന് പറയുന്ന ആ കൊച്ചു കുട്ടികളുടെ നാടകത്തിന് അവതരണാനുമതി നിഷേധിച്ചത് എന്തിനാണെന്നും കാസ ചോദിക്കുന്നു.
















