നാനൂറ് വര്‍ഷം മുന്‍പാണ് ആ ദുരന്തം സംഭവിച്ചത്. മൗറീഷ്യസ് ദ്വീപിന്റെ രോമാഞ്ചമായ ഡോഡോ പക്ഷികളില്‍ അവസാനത്തെതും ചത്തുവീണു; വെടിവെച്ചുകൊന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. മൂക്കുമുട്ടെ വെടിയിറച്ചി തിന്നാനുള്ള സായിപ്പിന്റെ ആര്‍ത്തിയാണ് പാവം ഡോഡോകള്‍ക്ക് ചരമക്കുറിപ്പ് ചമച്ചത്. പരിണാമത്തിന്റെ ചരിത്രത്തില്‍ 70 ലക്ഷം വര്‍ഷം ജീവിച്ചുതീര്‍ത്ത ആ പക്ഷികള്‍ അങ്ങിനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒറ്റപ്പെട്ട മൗറീഷ്യസ് ദ്വീപിലായിരുന്നു ഡോഡോയുടെ വനസ്വര്‍ഗം. ഏതാണ്ട് മൂന്നടി ഉയരവും തടിച്ചുകൊഴുത്ത ശരീരവും ആയിരുന്നു അവയുടെ പ്രത്യേകത. ശരാശരി 20 കിലോ ഭാരം. പറക്കാനാവാത്തതിനാല്‍ കുറുകിയ ചിറകുകളായിരുന്നു അവയ്‌ക്കുണ്ടായിരുന്നത്. മലനിരകളില്‍ സുലഭമായ പഴങ്ങളും കാല്‍വറി മരത്തിന്റെ വിത്തുകളുമായിരുന്നു അവയുടെ ആഹാരം. മനുഷ്യനടക്കം പ്രകൃതിദത്തമായ ഒരു ശത്രുവും ആ ദ്വീപില്‍ അവയ്‌ക്കുണ്ടായിരുന്നില്ല. അതിനാല്‍ ആരെയും ഭയക്കേണ്ടിവന്നുമില്ല.
പക്ഷേ 16-ാം നൂറ്റാണ്ടില്‍ അവയുടെ അന്നനടനം അവസാനിച്ചു. ഇന്ത്യന്‍ മഹാസമുദ്രം കീറിമുറിച്ചെത്തിയ ഡച്ചുകാര്‍ മൗറീഷ്യസില്‍ കാല്‍കുത്തി. ആരെയും ഭയമില്ലാതെ കുണുങ്ങി കുണുങ്ങി നടക്കുന്ന പക്ഷികളെ കണ്ട് അവരുടെ നാക്കില്‍ വെള്ളമൂറി. ആര്‍ത്തിക്കാരായ ആ പോര്‍ച്ചുഗീസുകാര്‍ നിറതോക്കുമായി കരക്കിറങ്ങി. പിന്നെ നിറുത്താത്ത വെടിയൊച്ചകളായിരുന്നു ആ ദ്വീപില്‍ മുഴങ്ങിയത്.
ആവശ്യത്തിനും അനാവശ്യത്തിനും അവര്‍ ഡോഡോകളെ വെടിവെച്ചു വീഴ്‌ത്തി. കൃത്യം അരനൂറ്റാണ്ടുകൊണ്ട് ആ നരാധമന്മാര്‍ ഡോഡോ വര്‍ഗത്തെ മുഴുവന്‍ കൊന്നുതിന്നു. രേഖകള്‍ പ്രകാരം അവസാനമായി മനുഷ്യന്‍ ഒരു ഡോഡോയെ കണ്ടത് 1660 ല്‍ ആയിരുന്നത്രെ.
ഡച്ചുകാരുടെ തീറ്റിഭ്രാന്തിനൊപ്പം വന്‍തോതില്‍ നടന്ന വനനശീകരണവും ഡോഡോയുടെ കുലം മുടിക്കാന്‍ സഹായിച്ചു. അവയ്‌ക്ക് ഭക്ഷണം മുട്ടി. മുട്ടയിടാന്‍ സ്വസ്ഥമായ സ്ഥലം നഷ്ടപ്പെട്ടു. ഡച്ചുകാരുടെ കപ്പലില്‍നിന്ന് പുറത്തുചാടി പെറ്റുപെരുകിയ പട്ടിയും പന്നിയും എലിയും ഒക്കെ ഡോഡോയുടെ മുട്ടകള്‍ മാന്തിയെടുത്ത് വിശപ്പടക്കി. ഇപ്പോള്‍ ഡോഡോയുടെ അവശിഷ്ടങ്ങളുള്ളത് ബ്രിട്ടീഷ് മ്യൂസിയത്തിലും കോപ്പന്‍ ഹാഗനിലെ ജീവശാസ്ത്ര മ്യൂസിയത്തിലും മാത്രം.
മൗറീഷ്യസില്‍ സംഭവിച്ച മറ്റൊരു പ്രകൃതിദുരന്തം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഡോഡോ മരം എന്ന് വിളിപ്പേരുള്ള കാല്‍വേറിയ മേജര്‍ മരങ്ങള്‍ ആ നാടിനോട് വിടപറഞ്ഞു. കാല്‍വേറിയ മരത്തിന്റെ പഴങ്ങളായിരുന്നല്ലോ ഡോഡോയുടെ ഇഷ്ടഭക്ഷണം. പഴത്തിന്റെ ഉള്ളിലെ കുരുവിന് അസാമാന്യമായ കട്ടിയായിരുന്നു. ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ കടന്ന് പുറത്തെത്തുമ്പോള്‍ മാത്രമാണ് അവയുടെ പുറംതോടിന്റെ കട്ടി ഇല്ലാതായിരുന്നത്. ഡോഡോയുടെ വിസര്‍ജ്യമായി മണ്ണിലെത്തുമ്പോഴാണ് അവ മുളയ്‌ക്കാന്‍ തയ്യാറാവുക. പക്ഷേ പഴം തിന്നാന്‍ പക്ഷികള്‍ ഇല്ലാതായപ്പോള്‍ മരങ്ങളുടെ വംശവര്‍ധനയും നിലച്ചു.
ഇപ്പോള്‍ പാവം ഡോഡോ പക്ഷികളെ ഓര്‍മ്മിക്കാനൊരു കാരണമുണ്ട്. ഒരു സന്തോഷവാര്‍ത്ത. മരിച്ച് മണ്ണടിഞ്ഞ ഡോഡോയെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയിച്ചതായി കൊളോസല്‍ ബയോ സയന്‍സ് കമ്പനി നടത്തിയ പ്രഖ്യാപനം. ഡോഡോയുടെ ചാര്‍ച്ചക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന നിക്കോബാര്‍ പ്രാവുകളുടെ ജീനുകളില്‍ ക്രിസ്പര്‍ എഡിറ്റിങ് നടത്തിയും ഡോഡോയുടെ തിരുശേ ഷിപ്പുകളിലെ ഡിഎന്‍എ ചികഞ്ഞെടുത്തും ഒക്കെ ബീജകോശങ്ങളെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് വിജയത്തിലെത്തുന്നത്. അത്തരം ബീജകോശങ്ങള്‍ പ്രത്യേകതരം പിടക്കോഴികളില്‍ സന്നിവേശിപ്പിച്ചാവും ഡോഡോയുടെ മുട്ടകള്‍ ഭൂമിയിലേക്ക് കൊണ്ടുവരിക. ഡോഡോയുടെയും നിക്കോബാര്‍ പ്രാവുകളുടെയും ജനിതക വസ്തുവായ ഡിഎന്‍എയിലെ സാദൃശ്യം കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജീവശാസ്ത്ര പ്രൊഫസറായ ബെത്ത് ഷാപ്പിറോയും സംഘവും കാലങ്ങള്‍ക്ക് മുന്‍പേ തിരിച്ചറിഞ്ഞിരുന്നു.
ഏതാണ്ട് 600 ദശലക്ഷം ഡോളറിന്റെതാണത്രേ ഡോഡോയെ മടക്കിക്കൊണ്ടുവരാനുള്ള കൊളോസല്‍ കമ്പനിയുടെ പദ്ധതി. ആയിരത്താണ്ടുകള്‍ക്കു മുമ്പ് അപ്രത്യക്ഷമായ മാമത്തുകളെയും 13000 വര്‍ഷം മുന്‍പ് അന്യംനിന്നുപോയ ‘ഡെയര്‍ വൂള്‍ഫ്’ എന്ന ചെന്നായ വര്‍ഗത്തെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്ന നേട്ടത്തിനുടമയാണ് കൊളോസല്‍ ബയോസയന്‍സ് കമ്പനി. അതുകൊണ്ട് അവര്‍ ഡോഡോയെ മടക്കിക്കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ മടങ്ങിയെത്തുന്ന ഡോഡോകള്‍ പുത്തന്‍ കാലത്തോടും കാലാവസ്ഥയോടും എങ്ങനെ പ്രതികരിക്കുമെന്ന് മാത്രം ആലോചിക്കുക.
യന്ത്ര മന്ത്രിയുടെ കാലം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അഥവാ കൃത്രിമ ബുദ്ധി ജീവിതത്തിന്റെ സമസ്ത മേഖലകളിലും തകര്‍ത്താടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ അവതാരമാണ് അല്‍ബേനിയയില്‍ സംഭവിച്ചത്. അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ തന്റെ മന്ത്രിസഭയില്‍ ഒരു യന്തിരന്‍ മന്ത്രിയെ നിയമിച്ചിരിക്കുന്നു. എഐ അഥവാ കൃത്രിമബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്ന മന്ത്രിയുടെ പേര് ‘ഡില്ല.’ അല്‍ബേനിയന്‍ ഭാഷയില്‍ ‘സൂര്യപ്രകാശം.’
പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രങ്ങള്‍ ധരിച്ച് വടിവൊത്ത ഭാഷയില്‍ സദാ സംസാരിക്കുന്ന ഡില്ലക്ക് സര്‍ക്കാരിന്റെ കേന്ദ്ര പര്‍ച്ചേസ് വകുപ്പിന്റെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റെ സാധനം വാങ്ങലില്‍ കൊടികുത്തി വാഴുന്നുവെന്ന് പറയുന്ന അഴിമതി ഇല്ലാതാക്കുകയാണത്രേ ഡില്ലയുടെ അവതാരോദ്ദേശ്യം. എല്ലാം സുതാര്യമാക്കുമെന്നും സംശുദ്ധ ഭരണം കാഴ്ചവയ്‌ക്കുമെന്നും ഈ യന്ത്രമന്ത്രി പറയുന്നു. തനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; അഴിമതി അനുവദിക്കില്ല; ഏകാധിപത്യം വച്ചുപൊറുപ്പിക്കില്ല- ഡില്ല പറയുന്നു. തനിക്ക് വ്യക്തിതാല്‍പര്യങ്ങളൊന്നുമില്ലെന്നും ഡാറ്റയാണ് തന്റെ കരുത്തെന്നും ഈ ചാറ്റ് ബോട്ട് ആവര്‍ത്തിക്കുന്നു. കൃത്യമായ അല്‍ഗോരിതത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമാവും പ്രവര്‍ത്തനം! അല്‍ബേനിയന്‍ ഭരണഘടനയനുസരിച്ച് ക്യാബിനറ്റ് മന്ത്രിയാവാന്‍ 18 വയസ് കഴിഞ്ഞിരിക്കണമത്രെ. എന്നാല്‍ 18 മാസം പോലും പ്രായമാകാത്ത ഈ ചാറ്റ്‌ബോട്ട് മന്ത്രിയാവുന്നതിന്റെ ഭരണഘടനാ സാധുത എത്രത്തോളമുണ്ട്- ഭരണഘടനാവിദഗ്ധന്മാര്‍ ഇഴകീറി ചര്‍ച്ച ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഒച്ചപ്പാടുണ്ടാക്കുന്നു… ഡില്ല അവളുടെ ജോലി ഭംഗിയായി തുടരുന്നു.
















