പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതുര വീഴ്ച. ഗുരുതരമായ പൊട്ടലുണ്ടാവുമ്പോള്‍ കൈയ്യിലെ മസിലുകള്‍ക്കുണ്ടാകുന്ന ക്ഷതം കൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ രക്തക്കുഴലുകള്‍ അടഞ്ഞുപോകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ചികിത്സ നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന വീഴ്ച മറച്ചുവെച്ചാണ് റിപ്പോര്‍ട്ട്.
രോഗിയെ കൈകാര്യം ചെയ്തത് ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറാണ്. സീനയര്‍ ഡോക്ടമാരുടെ നിര്‍ദ്ദേശമില്ലാതെ ചികിത്സ നല്‍കി പിറ്റേദിവസമെത്താന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചത് ഗുരുതര വീഴ്ചയാണ്. രക്തധമനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകുള്ള സാധ്യത കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും പിഴവു സംഭവിച്ചത് കൊണ്ടാണ് കൈ മുറിച്ചുമാറ്റേണ്ടിവന്നത്. കുട്ടിയെ അഡിമിറ്റ് ചെയത് തുടര്‍ പരിശോധന നടത്താതെ വിട്ടയക്കുകയായിരുന്നു.
സപ്തംബര്‍ 24 ന് വൈകിട്ട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിക്ക് എല്ല് പൊട്ടിയ നിലയിലുള്ള എക്‌സ്‌റേയും ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട ശേഷമുള്ള എക്‌സേറേയുമാണ് എടുത്തിട്ടുള്ളത്. 25 ന് വന്നപ്പോഴും രക്തയോട്ടം തടസ്സപ്പെടുന്ന സാഹചര്യം ക്ലിനിക്കല്‍ പരിശോധനയില്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.
പിന്നീട് 30 തീയതി കൈക്ക് നിറവ്യത്യാസവും മറ്റുപ്രശ്നങ്ങളുമായി എത്തുമ്പോള്‍ മാത്രമാണ് രക്തയോട്ടം മനസ്സിലാക്കാന്‍ യുഎസ്ഡി ആര്‍ടീരിയല്‍ ഡോപല്‍ സ്‌കാനിങ് നടത്തിയത്. അപ്പോഴേയ്‌ക്കും രക്തയോട്ടം നിലച്ചു. പഴുപ്പും രൂപപ്പെട്ടു. എന്നാല്‍ രക്തയോട്ടം ഉറപ്പാക്കിയാണ് വീട്ടിലേക്ക് വിട്ടതെന്നും 30-ാം തീയതിവരെയുള്ള അഞ്ച് ദിവസം ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്നും വരുത്തിത്തീര്‍ത്ത് വീഴ്ചയില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ട്.
















