കൊല്ലം: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ ചിത്രങ്ങളും ശിൽപ്പങ്ങളും പുസ്തകങ്ങളും അടങ്ങിയ മ്യൂസിയം ഒക്‌ടോബർ അഞ്ചിന് ഉദ്ഘാടനംചെയ്യും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് എ. രാമചന്ദ്രൻ മ്യൂസിയം. കാലത്ത് 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള ലളിത കലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് 300 കോടി വിലമതിക്കുന്ന ചിത്രരചനകളുടെ നിക്ഷേപം സാക്ഷാത്ക്കരിക്കുന്നത്. 7000 ചതുരശ്ര അടി വലുപ്പത്തിലുള്ളതാണ് മ്യൂസിയം. അന്തർദേശീയ നിലവാരത്തിലുള്ള മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ശിവകുമാറാണ്.
ശിൽപ്പങ്ങളും ചിത്രങ്ങളും കേരളത്തിലേയ്‌ക്ക് കൊണ്ടുപോകുന്നതിന് മുൻപ് ദൽഹിയിൽ 2023 ഒക്ടോബർ മാസം രാമചന്ദ്രന്റെ താത്പര്യ പ്രകാരം ഒരു പ്രദർശനം നടത്തിയിരുന്നു. അന്ന് ഒത്തുകൂടിയ നൂറ് കണക്കിന് കലാകാരൻമാർക്കും ആരാധകരോടൊപ്പം വീൽ ചെയറിൽ ആയിരുന്നിട്ടും എ. രാമചന്ദ്രനും ഭാര്യ ചമേലിയും പങ്കെടുത്തു. 2024 ഫെബ്രുവരി 10ന് ദൽഹിയിൽ എ. രാമചന്ദ്രൻ അന്തരിച്ചു. എ. രാമചന്ദ്രൻ മ്യൂസിയം സാക്ഷാത്കരിക്കുന്നതിന് സാക്ഷിയാകാൻ എ. രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ടാൻ യുവാൻ ചമേലി മുഖ്യാതിഥിയാകും. നാസയിൽ ശാസ്ത്രജ്ഞനായ മകൻ രാഹുൽ രാമചന്ദ്രൻ, കാനഡയിൽ സിസ്റ്റം എൻജിനിയറായ മകൾ സുജാത രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് ലളിത കലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി എബി എൻ. ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു.എം.കുമാർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കായി രാമചന്ദ്രൻ ചമേലി ദമ്പതികൾ രചിച്ച അഞ്ച് പുസ്തകങ്ങളുടെ മലയാള പരിഭാഷ കേരള ലളിതകലാ അക്കാദമി പുറത്തിറക്കുന്നുണ്ട്. പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി. സുധാകരനാണ്. കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ അഞ്ചു പുസ്തകങ്ങളുടെയും പ്രകാശനവും നടക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി ചിഞ്ചുറാണി, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡീഷ്ണൽ ചീഫ് സെക്രട്ടറി രാജൻ ഗോബർഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ, കൊല്ലം കളക്ടർ ദേവിദാസ്. എൻ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സെക്രട്ടറി എബി.എൻ.ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
















