ന്യൂദൽഹി: പിഒകെയിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് കാരണം പാകിസ്ഥാൻ അവിടെ നടത്തുന്ന അടിച്ചമർത്തലിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഫലമാണെന്ന് ഭാരതം. അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ പാകിസ്ഥാൻ ഭരണകൂടം തയാറാകുന്നില്ലെന്ന് ഭാരതം പ്രതികരിച്ചു.
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 12 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അശാന്തിക്ക് പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തെയും വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നതിനെയും ഭാരതം കുറ്റപ്പെടുത്തുകയായിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ ഭാരതം ഈ തരത്തിൽ സംസാരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയമാണ് (എംഇഎ) പിഒകെയിലെ സംഭവഗതികളിൽ പ്രതികരിച്ചത്.
അവിടത്തെ സാധാരണക്കാർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരതയെ അപലപിക്കുകയും പ്രദേശം പാകിസ്ഥാന്റെ ‘നിർബന്ധിത’വും ‘നിയമവിരുദ്ധവുമായ അധിനിവേശത്തിന്’ കീഴിലാണെന്ന വാദം ഭാരതം ശക്തിപ്പെടുത്തുകയും ചെയ്തു.
‘പാകിസ്ഥാൻ അധിനിവേശ ജമ്മു – കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ നിരപരാധികളായ സാധാരണക്കാർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരതകൾ ഉൾപ്പെടെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമാണെ’ന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പതിറ്റാണ്ടുകളായി നടക്കുന്ന ഏറ്റവും വലിയ അശാന്തിക്ക് സാക്ഷ്യം വഹിക്കുന്ന പിഒകെയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും അദ്ദേഹം അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
‘പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും ഈ പ്രദേശങ്ങളിൽ നിന്നുള്ള വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നതിന്റെയും സ്വാഭാവിക പരിണതഫലമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു… അതിന്റെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണം,’ അദ്ദേഹം തുടർന്നു പറഞ്ഞു.
വർഷങ്ങളായി, പിഒകെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഭാരതം ഉറച്ചുനിന്നു. മെയ് മാസത്തിലെ ശത്രുതയെത്തുടർന്ന്, പാകിസ്ഥാനുമായുള്ള ഭാവി ചർച്ചകൾ പ്രദേശം തിരികെ നൽകുന്നതിനെക്കുറിച്ചായിരിക്കുമെന്ന് ഭാരതം വ്യക്തമാക്കി.
38 പ്രധാന ആവശ്യങ്ങൾ സർക്കാർ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 29 ന് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) മാർച്ച് നടത്തിയതുമുതൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ പിഒകെ മേഖലയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
















