ലഖ്നൗ : യുപിയിലെ സംഭാലിൽ അനധികൃതമായി നിർമ്മിച്ച വിവാഹ മണ്ഡപവും മദ്രസയും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണ്ഡപം ഇന്നലെ പൊളിച്ച് കളഞ്ഞത്. സംഭാൽ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള രായ ബുസുർഗ് ഗ്രാമത്തിലാണ് സംഭവം.
രാവിലെ 11:30 ന് തുടങ്ങിയ നടപടി ഉച്ചയ്‌ക്ക് 3:30 വരെ നീണ്ടുനിന്നു. ഈ സമയത്തിനുള്ളിൽ അനധികൃതമായി നിർമ്മിച്ച മണ്ഡപം പൂർണ്ണമായും തകർത്തു. ബുൾഡോസർ നടപടി കണ്ടതിനെത്തുടർന്ന് സമീപത്തുള്ള അനധികൃതമായി നിർമ്മിച്ച മസ്ജിദ് സ്വയം പൊളിച്ചുമാറ്റുന്നതിനായി നാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് പ്രദേശവാസികൾ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയയോട് അഭ്യർത്ഥിച്ചു. ഡിഎമ്മിന്റെ അനുമതി ലഭിച്ച ഉടൻ തന്നെ ഹോളിന് അടുത്തുള്ള മസ്ജിദ് ആളുകൾ സ്വയം പൊളിച്ചുനീക്കാൻ തുടങ്ങി.
സംഭവസ്ഥലത്ത് ഡി എം രാജേന്ദ്ര പെൻസിയയും എസ് പി കൃഷ്ണ ബിഷ്‌ണോയിയും കൂടാതെ ഏകദേശം 200 പോലീസുകാരെയും പി എ സി ജവാന്മാരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. മസ്ജിദും വിവാഹ മണ്ഡപവും സർക്കാർ കുളത്തിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കുന്നത്. 550 ചതുരശ്ര അടിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. വിവാഹ മണ്ഡപം 30,000 ചതുരശ്ര അടിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്.
മസ്ജിദും വിവാഹ മണ്ഡപവും 10 വർഷം മുൻപാണ് നിർമ്മിച്ചതെന്ന് തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഗ്രാമത്തിലെ മിൻസാർ എന്ന വ്യക്തിയാണ് ഇവ രണ്ടും പണികഴിപ്പിച്ചത്.
















