കാൺപൂർ : സ്കൂളിൽ ബുർഖ ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടഞ്ഞ് സ്കൂൾ അധികൃതർ . കാൺപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം . രക്ഷാകർതൃ യോഗത്തിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾക്കൊപ്പമാണ് വിദ്യാർത്ഥികളും ബുർഖ ധരിച്ചെത്തിയത് . എന്നാൽ സ്ഥാപനത്തിന്റെ ഡ്രസ് കോഡ് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റ് ഇത് വിലക്കുകയായിരുന്നു.
ഇതിൽ രോഷാകുലരായ സ്ത്രീകൾ സ്കൂൾ പരിസരത്തിന് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാന്തമാക്കുകയും ചെയ്തു.ബുർഖയും ഹിജാബും അവരുടെ മതപരമായ ഐഡന്റിറ്റിയുടെ ഭാഗമാണെന്ന് മാതാപിതാക്കളും വിദ്യാർത്ഥികളും വാദിച്ചു.
എന്നാൽ സ്കൂളിൽ ഹിന്ദു, മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം തുല്യമാണെന്നും വിവേചനം സംബന്ധിച്ച പരാതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രസ് കോഡ് വിദ്യാർത്ഥികൾ കർശനമായി പാലിക്കണമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
പർദ്ദ (നിഖാബ്) ധരിക്കുന്ന ഏകദേശം 15 മുതൽ 20 വരെ വിദ്യാർത്ഥികൾക്ക് പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പ് ആ മുറിയിൽ എത്തി അവരുടെ പർദ്ദ നീക്കം ചെയ്യാൻ അവരോട് പറഞ്ഞിട്ടുണ്ട്. സ്കൂളിൽ ജോലി ചെയ്യുന്ന രണ്ട് മുസ്ലീം അധ്യാപകരും ഈ രീതി പിന്തുടരുന്നു. രക്ഷാകർതൃ യോഗത്തിൽ, നിലവിലുള്ള ഈ പ്രോട്ടോക്കോൾ പാലിക്കാൻ സ്കൂൾ അധികൃതർ മാതാപിതാക്കളോട് മാന്യമായി അഭ്യർത്ഥിച്ചു. എന്നാൽ പ്രിൻസിപ്പലിന്റെ അഭിപ്രായത്തിൽ, അഭ്യർത്ഥന വകവയ്‌ക്കാതെ ചില വ്യക്തികൾ അനാവശ്യമായ ബഹളം സൃഷ്ടിക്കുകയായിരുന്നു.
















