കൂത്തുപറമ്പ്: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം. പെരിങ്ങത്തൂരിൽ അംഗൻവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എംഎൽഎ എത്തിയത്.
മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്‌നം നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
എംഎൽഎ ഒറ്റയ്‌ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വലിയ വാക്കേറ്റവും ഉണ്ടായി.
വലിയ തോതിൽ മലിനജല പ്രശ്നം നേരിടുന്ന പ്രദേശത്ത് അംഗനവാടി നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. മലിന ജലം മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും, കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. “ഇങ്ങനെ മലിന ജലം വരുന്നിടത്ത് അംഗനവാടി ഉണ്ടാക്കാൻ സമ്മതിക്കില്ല. സ്ഥാപനം ഇന്ന് തുടങ്ങിയാലും കുട്ടികൾ ഇവിടെ വന്ന് പഠിക്കില്ല. മലിന ജലം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് തന്നെ അപകടമാണ്. ഏത് രാഷ്‌ട്രീയക്കാർ കൂട്ട് നിന്നാലും ഞങ്ങൾ ഇതിന് കൂട്ട് നിൽക്കില്ല. അത് നാടിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്,” സമരസമിതി പറഞ്ഞു.
സ്വകാര്യ ഡയാലിസിസ് സെന്ററിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിഷേധത്തിലായിരുന്നു. കിണറിലേക്കുൾപ്പെടെ മലിനജലം ഒഴുകിയെത്തിയതോടെ പലർക്കും വീടൊഴിഞ്ഞു പോകേണ്ട സാഹചര്യം വരെയുണ്ടായി. ഏറെകാലമായി പരാതി പറഞ്ഞിട്ടും എംഎൽഎ വിഷയത്തിൽ യാതൊരു വിധ ഇടപെടലും നടത്തിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.












