നാഗ്പൂർ: ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ സഹായിച്ചെന്ന് ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്. അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികൾ മതം ചോദിച്ചതിന് ശേഷം 26 ഇന്ത്യക്കാരെ കൊലപ്പെടുത്തി. ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ദുഃഖിക്കുകയും രോഷം കൊള്ളുകയും ചെയ്തു.
എന്നാൽ, നമ്മുടെ സർക്കാർ പൂർണ്ണമായ തയ്യാറെടുപ്പുകളോടെ ആക്രമണത്തിന് ഉചിതമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തുള്ള ഭരണഘടനാ വിരുദ്ധ ഘടകങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാഗ്പൂരിൽ നടന്ന ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
ഇന്ത്യ എല്ലാ രാജ്യങ്ങളോടും സൗഹൃദപരമായ സമീപനം സ്വീകരിക്കുമ്പോഴും, സ്വന്തം സുരക്ഷ സംരക്ഷിക്കാൻ ജാഗ്രതയും ശക്തിയും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ഈ ആക്രമണം തെളിയിച്ചതായി ആർ.എസ്.എസ്. മേധാവി ചൂണ്ടിക്കാട്ടി. ആക്രമണത്തിനും പ്രത്യാക്രമണത്തിനും ശേഷം വിവിധ രാജ്യങ്ങൾ വഹിച്ച പങ്ക് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഭരണഘടനാ വിരുദ്ധ ഘടകങ്ങൾ രാജ്യത്തിനകത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















